കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 11. 57 കോടി രൂപ ചെലവ് വരുന്ന പേരുവാലി ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കുമെന്ന് തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കല്ലാറ്റിലെ പേരുവാലി തട്ടാത്തികയത്തിൽ കിണറും, പമ്പ് ഹൗസും സ്ഥാപിച്ചു എലിമുള്ളംപ്ലാക്കൽ, മണ്ണീറ - തലമാനം പ്രദേശങ്ങളിൽ സംഭരണികൾ പണിത് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. 1000 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ത്രിതല പഞ്ചായത്ത് ഫണ്ടുകൾ എം.എൽ. എ , എം.പി ഫണ്ടുകൾ എന്നിവ പ്രയോജനപെടുത്തി പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ തേക്കുതോട് ജലവിതരണപദ്ധതിയിലെ വെള്ളം ഈ പ്രദേശങ്ങളിൽ ലഭിക്കുന്നില്ല. കോന്നി താഴം ശുദ്ധജലവിതരണപദ്ധതിയിലെ വെള്ളം എലിമുല്ലംപ്ലാക്കലിൽ ഭാഗീകമായി മാത്രമേ ലഭിക്കുന്നുള്ളൂ. മണ്ണീറ, എലിമുള്ളംപ്ലാക്കൽ പ്രദേശങ്ങളിലെ ജനങ്ങൾ വേനൽ കാലത്ത് പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. തലമാനത്തെ ക്ഷേത്രകുളത്തിൽ നിന്ന് ചെറുകിട ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിയെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൈപ്പുകൾ തകർന്നു. പുതിയപദ്ധതി വരുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പെരുവാലിയിൽ കിണർ, പമ്പ് ഹൗസ് എന്നിവ നിർമിക്കുന്നതിന് വനംവകുപ്പ് സ്ഥലംവിട്ടു നല്കിയിട്ടുണ്ട്. മണ്ണിറയിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിന് ഓർത്തഡോക്സ് സഭയും എലിമുള്ളംപ്ലാക്കലിൽ ടാങ്ക് നിർമിക്കുന്നതിന് പുത്തൻപുരയ്ക്കൽ മത്തായി കുരുവിളയും സ്ഥലം സൗജന്യമായി വിട്ടുനല്കി. വാർത്താസമ്മേളനത്തിൽ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ, വൈസ് പ്രസിഡന്റ് രശ്മി, കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി.കെ.സാമുവേൽ, പൊന്നച്ചൻ കടമ്പാട്ട്, വി.ആർ. ഉഷ, പ്രീത.പി.എസ്, സൂസമ്മ കുഞ്ഞുമോൻ, പദ്ധതിക്ക് സ്ഥലം നൽകിയ മത്തായി കുരുവിള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |