SignIn
Kerala Kaumudi Online
Friday, 19 April 2024 8.34 PM IST

പത്തനംതിട്ട - കൊല്ലം ചെയിൻ സർവീസിനെതിരെ ഉദ്യോഗസ്ഥ ലോബി, ചവിട്ടിപ്പിടിത്തം!

venad
venad

അടൂർ : കൊല്ലം, അടൂർ, പത്തനംതിട്ട ഡിപ്പോകൾ ഏറെ ലാഭകരമായി നട‌ത്തികൊണ്ടിരുന്ന പത്തനംതിട്ട - കൊല്ലം ചെയിൻ സർവീസുകൾ അട്ടിമറിച്ച് സ്വകാര്യ ബസുകൾക്ക് വരുമാനം വർദ്ധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ ഗൂഢനീക്കം. ഇതേറൂട്ടിൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചാണ് ചെയിൻ സർവീസ് മുടക്കാൻ നീക്കം നടക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ചെയിൻ സർവീസിനെ ആശ്രയിച്ചുവന്ന നല്ലൊരുപങ്ക് യാത്രക്കാരും സ്വകാര്യ ബസുകളിലേക്ക് മാറി. ഇതോടെ കെ. എസ്.ആർ.ടി.സി ബസുകൾക്ക് ലഭിച്ചു വന്നിരുന്ന വരുമാനത്തിൽ കുത്തനെ ഇടിവ് ഉണ്ടായതിനൊപ്പം ചെയിൻ സർവീസ് ബസുകളുടെ എണ്ണവും കുറച്ചു. അടൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്ന് 5 ബസുകളും കൊല്ലം ഡിപ്പോയിൽ നിന്ന് 7 ബസുകളുമാണ് വേണാട് ചെയിൻ സർവീസിനായി ഉപയോഗിച്ചുവന്നത്. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ ഫാസ്റ്റ് പാസഞ്ചർ സർവീസ് കാരണം അടൂർ, പത്തനംതിട്ട ഡിപ്പോകൾ ഒാരോ ബസുകളും കൊല്ലം ഡിപ്പോ രണ്ട് ബസുകളും നിറുത്തലാക്കി​. പുതി​യതായി​ തുടങ്ങി​യ ഫാസ്റ്റ് പാസഞ്ചർ സർവീസിനാകട്ടെ പ്രതീക്ഷിച്ചത്ര വരുമാനവുമില്ല. സ്വകാര്യ ബസ് ലോബികളെ സഹായിക്കാൻ കൊല്ലം ഡി.ടി.ഒ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരമാണ് വി​നയായി​രി​ക്കുന്നത്. വർഷങ്ങളായി സ്വകാര്യ ബസുകളാണ് ചവറ - പത്തനംതിട്ട റൂട്ട് സ്വന്തമാക്കിവച്ചിരുന്നത്. ഇതിന് തടയിടുന്നതിനായാണ് കെ.എസ്.ആർ.ടി.സി വേണാട് ചെയിൻ സർവീസ് ആരംഭിച്ചത്. ഇതോടെ ഇൗറൂട്ടിൽ പുലർച്ചെ നാലരമുതൽ രാത്രി പത്തുമണിവരെ സർവീസുകൾ യഥേഷ്ടമായിരുന്നു​. ശരാശരി 13,000 മുതൽ 20,000 രൂപ വരെ പ്രതിദിന വരുമാനവും ചെയിൻ സർവീസ് വഴി കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചുവന്നിരുന്നു.

വിദ്യാർത്ഥികളും പെരുവഴിയിൽ

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്ന വൈകിട്ട് 3.40 മുതൽ 4.40 വരെ ഒരുമണിക്കൂർ വേണാട് ചെയിൻ സർവ്വീസില്ല. ഏറെ തിരക്കുള്ള ഇൗ സമയത്താണ് ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികളും സ്വകാര്യബസിനെ ആശ്രയിക്കേണ്ട സ്ഥിതിയായി. യാത്രാനിരക്കിൽ പ്രകടമായ വർദ്ധനവ് ഉണ്ടായതോടെ നിരവധി യാത്രക്കാരാണ് സ്വകാര്യബസുകളിലേക്ക് മാറിയത്.

നിരക്കിലെ വ്യതിയാനം -

ഒാർഡിനറി, ബ്രായ്ക്കറ്റിൽ ഫാസ്റ്റ് പാസഞ്ചർ

അടൂർ - ആനന്ദപ്പള്ളി : 8 രൂപ (14 രൂപ)

അടൂർ - പത്തനംതിട്ട : 22 (31)

അടൂർ - കൊല്ലം : 56 (68)

കൊല്ലം - ഭരണിക്കാവ് : 35 (50),

സാധാരണക്കാരായ യാത്രക്കാരുടെ കീശചോർത്താൻ മാത്രമാണ് തലതിരിഞ്ഞ ഇൗ നടപടി. നല്ലൊരുവിഭാഗം യാത്രക്കാരും സ്വകാര്യ ബസുകളിലേക്ക് മാറും. സ്വകാര്യ ബസുകളെ സഹായിക്കാനും കെ. എസ്. ആർ. ടി. സിയെ തകർക്കാനുമാണ് ഉദ്യോഗസ്ഥ നടപടി.

റോബിൻ ബേബി,യാത്രക്കാരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.