വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നടന്ന പൂരപ്പടയണിയിൽ ഗണപതിയും മാടനും മറുതയും തുള്ളിയുറഞ്ഞാടി. ഉത്രം ഉത്സവമായ ഇന്ന് മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പ് കുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ച വൈകിട്ട് നാലിന് കാഴ്ചക്കണ്ടത്തിൽ അണിനിരക്കും. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന ചെറുതും വലുതുമായ നെടുംകുതിരകളും ഇരട്ടക്കാളകളും ആനയും ചെറുകാളകളും നിറയുന്നതാണ് കെട്ടുകാഴ്ച. ഹരയോ....ഹരേ വിളിയുടെയും വഞ്ചിപ്പാട്ടിന്റെയും മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ വൈകിട്ട് നാലിന് ക്ഷേത്രം ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തി ദേശദേവന്റെ ജീവിതയെ ക്ഷണിച്ച് കരക്കുതിരയ്ക്ക് സമീപം എത്തിക്കും. തുടർന്ന് കെട്ടുരുപ്പടികൾക്ക് മൂന്നുവട്ടം ജീവിത വലം വയ്ക്കുന്നതോടെ കെട്ടുകാഴ്ച ആരംഭിക്കും. കുതിരമൂട്ടിൽ നിന്ന് ആദ്യം കരക്കുതിരയെ ഭക്തജനങ്ങൾ തോളിലേറ്റി കുളത്തുംമട്ടലിൽ എത്തിക്കും പിന്നാലെ ക്രമം അനുസരിച്ച് മറ്റ് കെട്ടുരുപ്പടികളും കുളത്തുംമട്ടലിൽ എത്തും. തുടർന്ന് പടയണിക്കളത്തിൽ വേലകളി അരങ്ങേറും. രാത്രി 7.30ന് കളമെഴുത്തും പാട്ടും ക്ഷേത്രത്തിൽ നടക്കും. 8ന് തിരുവാതിര നടക്കും. 9.30ന് പടയണിക്കളത്തലേക്ക് എഴുന്നള്ളത്തും അൻപൊലി സമർപ്പണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |