തിരുവല്ല : ഒളിമ്പ്യൻ പാപ്പന്റെ നാട്ടിൽ ഐ.എസ്.എൽ. ഫുട്‌ബാൾ ഫൈനലിന്റെ ആവേശം പകരാൻ കൂറ്റൻ സ്ക്രീൻ ഒരുങ്ങുന്നു. പബ്ലിക് സ്റ്റേഡിയത്തിൽ 300 ചതുരശ്ര അടിയുള്ള മെഗാ എൽ.ഇ.ഡി സ്‌ക്രീൻ തത്സമയ സംപ്രേക്ഷണം സജ്ജമാക്കി. 20,000 വാട്‌സ് സൗണ്ട് സിസ്റ്റം, ഓപ്റ്റിക്കൽ ഫൈബർ നെറ്റ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമുണ്ട്. തിരുവല്ല മുനിസിപ്പാലിറ്റി, ജില്ല ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, ബ്ലാസ്റ്റേഴ്സ് ഫാൻസ് അസോസിയേഷൻ എന്നിവരാണ് സംഘാടകർ. നാളെ രാത്രി ഏഴിനാണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്.സിയെ നേരിടുന്നത്. വൈകിട്ട് 6.45 ന് നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം.മഹാജൻ എന്നിവർ വിജയാശംസകൾ നേരും. നെടുംപറമ്പിൽ സിൻഡിക്കേറ്റ് ഉടമ എൻ.എം.രാജുവാണ് ഫുട്‍ബാൾ പ്രേമികൾക്കായി കൂറ്റൻ സ്‌ക്രീൻ സമർപ്പിച്ചിരിക്കുന്നത്.
ആലുക്കാസിന് മുൻപിൽ സ്ഥാപിച്ച കൂറ്റൻ മഞ്ഞ കാൻവാസിൽ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസ രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷയിൽ നടന്ന യോഗത്തിൽ കാൻവാസിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന വിളംബര ഘോഷയാത്ര മാത്യു ടി.തോമസ് എം.എൽ.എ ഫ്‌ളാഗ് ഓഫ്ചെയ്യും. ഡിവൈ.എസ്.പി. ടി.രാജപ്പൻ റാവുത്തർ ജേഴ്‌സി കൈമാറും. മോട്ടോർ കേഡർ, റോളർ സ്‌കേറ്റിങ്, കായികപ്രേമികൾ, ഫുടബാൾ താരങ്ങൾ ഉൾപ്പെടെ ഘോഷയാത്രയിൽ അണിചേരും. തുടർന്ന് സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരം മുൻസിപ്പൽ സെക്രട്ടറി സ്റ്റാലിൻ'നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരി സമ്മാനദാനം നിർവഹിക്കും. തത്സമയ സംപ്രേക്ഷണത്തിനൊപ്പം മത്സരവിജയി ആരെന്നുള്ള പ്രവചന മത്സരവും ഉണ്ടാകും. വിജയികളെ പ്രഖ്യാപിക്കുന്ന പത്തുപേർക്ക് സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെന്റർ സമ്മാനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |