കോന്നി: മലയാലപ്പുഴ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ
അവസാന ഘട്ടത്തിൽ.ടോയ്ലറ്റ് ടാങ്കിന്റെ പണികൾ കൂടി പൂർത്തിയാകുന്നതോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന് അവിടേക്ക് മാറാം. പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്‌പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും റെക്കോഡുകൾ സൂക്ഷിക്കുന്നതിനും ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. ഇതോടെ ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായി മലയാലപ്പുഴ സ്റ്റേഷൻ മാറും. പഞ്ചായത്ത് ഓഫീസ്, വില്ലജ് ഓഫീസ്, ടുറിസ്റ്റ് അമിനിറ്റി സെന്റർ എന്നിവയുടെ സമീപത്താണ് പുതിയ കെട്ടിടം. റവന്യു വകുപ്പ് വിട്ടുകൊടുത്ത 15 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. 97 ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ എട്ടു മുറികളാണുള്ളത്. വിശാലമായ നടുത്തളവുമുണ്ട്. പത്തനംതിട്ട, റാന്നി, കോന്നി, പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് മലയാലപ്പുഴ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. മലയാലപ്പുഴ, പത്തിരി, മേക്കോഴുർ, തലച്ചിറ, വെട്ടൂർ, ചെങ്ങറ, കുമ്പഴതോട്ടം, ,കിഴക്കുപുറം പ്രദേശങ്ങൾ സ്റ്റേഷന്റെ പരിധിയിൽ വരും. മലയാലപ്പുഴ താഴത്തെ വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിലാണ് പാർക്കുചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്ക് വരുന്നവർ കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം റോഡരികിലാണ് നിൽക്കുന്നത്. പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |