തിരുവല്ല: ഒളിമ്പ്യൻ പാപ്പന്റെ നാട്ടിൽ മഞ്ഞപ്പടയ്‌ക്കൊപ്പം ആർപ്പുവിളിക്കാൻ ആയിരങ്ങൾ അണിചേർന്നു. ഐ.എസ്.എൽ ഫുട്‍ബാൾ ഫൈനലിന്റെ ത്രില്ലിൽ പബ്ലിക് സ്റ്റേഡിയവും ഇളകിമറിഞ്ഞു. മലയാളികളുടെ അഭിമാനമുയർത്തി സി.പി.രാഹുൽ 68 -ാം മിനിറ്റിൽ ഹൈദരാബാദിനെതിരെ മിന്നിച്ച ഗോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കി. സ്റ്റേഡിയത്തിലെ പവലിയനിൽ ഒരുക്കിയ കൂറ്റൻ സ്‌ക്രീനിൽ ഫുട്‍ബാൾ വിസ്മയം കായികപ്രേമികൾ ഇമവെട്ടാതെ കണ്ടിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് തിരുവല്ലയിലെ പബ്ലിക് സ്റ്റേഡിയത്തിൽ ഇത്രയധികം കായിക പ്രേമികൾ നിറയുന്നത്. 300 ചതുരശ്ര അടിയുള്ള മെഗാ എൽ.ഇ.ഡി സ്‌ക്രീൻനിലാണ് തത്സമയ സംപ്രേക്ഷണം സജ്ജമാക്കി. 20,000 വാട്‌സ് സൗണ്ട് സിസ്റ്റം, ഓപ്റ്റിക്കൽ ഫൈബർ നെറ്റ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും കാൽപന്ത് കളിക്കാർക്ക് പുതിയ അനുഭവമായി. തിരുവല്ല മുനിസിപ്പാലിറ്റി, ജില്ല ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, ബ്ലാസ്റ്റേഴ്സ് ഫാൻസ് അസോസിയേഷൻ എന്നിവരായിരുന്നു സംഘാടകർ. വൈകിട്ട് നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ റജിനോൾഡ് വർഗീസ്, ജോസ് പഴയിടം, ജിജി വട്ടശ്ശേരി, മാത്യൂസ് ചാലക്കുഴി, ശ്രീനിവാസ് പുറയാറ്റ്, സജി മാത്യു, ശോഭ വിനു, ഷീജ, ഫാ.തോമസ് പരിയാരത്ത്, കെ.പ്രകാശ്ബാബു തുടങ്ങിയവർ പങ്കെടുത്തു. നെടുംപറമ്പിൽ സിൻഡിക്കേറ്റ് ഉടമ എൻ.എം.രാജുവാണ് ഫുട്‍ബാൾ പ്രേമികൾക്കായി കൂറ്റൻ സ്‌ക്രീൻ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |