തിരുവല്ല: പരാധീനതയിൽ കഴിഞ്ഞിരുന്ന കുറ്റൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ആധുനിക കെട്ടിടം നിർമ്മിക്കാൻ നടപടിയായി. 125 വർഷം പഴക്കമുള്ള കുറ്റൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ.അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. പുതുതായി അനുവദിച്ച ഹയർസെക്കൻഡറി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നത് ഏറെ പഴക്കമുളള ഹൈസ്കൂൾ കെട്ടിടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്ന സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് സ്‌കൂളിന്റെ മുഖഛായ മാറ്റും.
കാത്തിരിപ്പ് സഫലമാകും
ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന ഏറെനാളത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്. 1975ൽ പണിത ഇരുനില കെട്ടിടത്തിലാണ് പ്ലസ് വൺ, പ്ലസ്ടു ലാബുകൾ, ഐ.ടി, അദ്ധ്യാപകരുടെ മുറി, പത്താംക്ലാസിന്റെ ഒരു ഡിവിഷൻ, പ്ലസ് വൺ എന്നിവ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറിയായി ഉയർത്തിയ ശേഷം പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചിരുന്നില്ല. നൂറ് വർഷത്തോളം കാലപ്പഴക്കംചെന്ന അടച്ചുറപ്പില്ലാത്ത കെട്ടിടത്തിലാണ് ഹൈസ്കൂൾ ക്ലാസുകളും എൽ.പി,യു.പി. ക്ലാസുകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. 75ൽ അപ്പർപ്രൈമറിയായി ഉയർത്തിയ സ്‌കൂളിൽ പിന്നീട് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടില്ല. 85ൽ ഹൈസ്‌കൂളായി ഉയർത്തി. 2014ൽ കൊമേഴ്‌സ് ബാച്ചോടെ ഹയർസെക്കൻഡറിയും തുടങ്ങി. പിറ്റേവർഷം ഒരുസയൻസ് ബാച്ച് കൂടി സ്‌കൂളിന് ലഭിച്ചു. എം.സി റോഡരികിൽ 2.38 ഏക്കർ ഭൂമി സ്‌കൂളിന് സ്വന്തമായിട്ടുണ്ടെങ്കിലും പരാധീനതകളിൽ വീർപ്പുമുട്ടി കഴിയുകയാണ് ഇവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കെട്ടിടത്തിതിന്റെ ശോച്യാവസ്ഥയും ക്ലാസ് മുറികളുടെ അഭാവവും സ്കൂളിന്റെ അടിസ്ഥാന സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |