പത്തനംതിട്ട : നാലാംദിവസവും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാതെ വിജയത്തിലേക്ക് കുതിക്കുകയാണ് തേവര എസ്.എച്ച് കോളേജ്. കപ്പ് എസ്.എച്ചിലേക്ക് കൊണ്ടുപോകുമെന്ന ഉറപ്പിച്ചാണ് വിദ്യാർത്ഥികൾ കലാവേദിയിൽ മാറ്റുരയ്ക്കുന്നത്. എം.ജി സർവകലാശാല കലോത്സവത്തിൽ ഭൂരിഭാഗം മത്സരങ്ങളും അവസാനിക്കുമ്പോൾ 65 പോയിന്റുമായാണ് എസ്.എച്ച് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഇന്നലെ വരെ മൂന്നാംസ്ഥാനത്തായിരുന്ന തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു. മഹാരാജാസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആർ.എൽവി കോളേജിന് 49 പോയിന്റും മഹാരാജാസിന് 40 പോയിന്റുമാണ് ലഭിച്ചത്. കലാകിരീടം പത്തനംതിട്ടയുടെ മണ്ണിൽ നിന്ന് എറണാകുളത്തേക്ക് എത്തുമെന്നതിൽ ഇനി സംശയമില്ല. അവസാന ഫലം വരുമ്പോൾ ഏത് കോളേജ് കിരീടം കൊണ്ടുപോകുമെന്ന് കണ്ടറിഞ്ഞാൽ മതി. 2019ൽ നടന്ന കലോത്സവത്തിൽ 97 പോയിന്റുമായി രണ്ടാംസ്ഥാനത്തായിരുന്ന മഹാരാജാസ് ഇത്തവണ ഇത് മറികടക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സ്റ്റേ ചെയ്തതും അപ്പീൽ നൽകിയതുമായ ഫലങ്ങൾ വന്നാൽ മത്സരം മാറിമറിയാൻ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ആർ.എൽ.വി കോളേജ്. സമാപന സമ്മേളനത്തിൽ കപ്പടിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് കലാലയങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |