ഇലവുംതിട്ട : പേമാരിയായി മാറിയ വേനൽമഴ ഇലവുംതിട്ടയിലെ പാടശേഖരങ്ങളെ മുക്കി. കലാവേദി, കൊല്ലംചിറ പാടങ്ങളിൽ കൊയ്യാൻ പാകമായ നെൽകതിർക്കുലകൾ വെള്ളത്തിൽ തലകുത്തി. കനത്ത മഴ മൂലം മണ്ണിൽക്കടവ്, കൊല്ലംചിറ, കലാവേദി, മൂലേലേത്ത്, കേശമത്ത് പടി, ഞാവലിക്കോട് എന്നിവിടങ്ങളിലായി നൂറേക്കറിലധികം വ്യാപിച്ചു കിടക്കുന്ന അമ്പലക്കടവ് പുഞ്ചയിലെ നെൽകൃഷിയെ വെള്ളത്തിനടിയിലാക്കി. കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ച് നെല്ല് കൊയ്യാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് വേനൽ മഴ ചതിച്ചത്. മൂന്ന് വർഷമായി പാടശേഖര സമിതിയാണ് തരിശുകൃഷി പദ്ധതി ഏറ്റെടുത്ത് കൃഷിയിറക്കിയത്. 22 ഹെക്ടർ പാടത്തെ നെൽകൃഷി പൂർണ്ണമായും വെള്ളം കയറി നശിച്ചു. ആദ്യ രണ്ട് വർഷം കൊല്ലംചിറയിലെ നെൽകൃഷി വിജയകരമായതിന്റെ ആത്മവിശ്വാസത്തിൽ നാല് ഹെക്ടർ പാടത്തും അധികമായി ഇത്തവണ കൃഷി ചെയ്തിരുന്നു. ചങ്ങനാശേരി സ്വദേശിയായ കുഞ്ഞുമോനാണ് ദീർഘനാളായി കൃഷി ചെയ്യാതെ കിടന്ന നാല് ഹെക്ടർ പാടത്ത് കൃഷിയിറക്കിയത്. എല്ലാം വെള്ളത്തിനടിയിലായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് നെൽ കർഷകർക്ക് നേരിടേണ്ടി വന്നത്. കൈയ്യിലുള്ളതും കടം വാങ്ങിയതുമായ തുക ഉപയോഗിച്ച് ചെയ്ത കൃഷി വെള്ളം കൊണ്ടുപോയതോടെ എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിൽക്കുകയാണ് കൊല്ലംചിറ കലാവേദി പാടത്തെ കർഷകർ. സർക്കാരിൽ നിന്ന് ധനസഹായം ലഭിയ്ക്കുമെന്ന ഏക പ്രതീക്ഷയിലാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |