കോന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡ് വെട്ടൂരിൽ തുടങ്ങാനിരുന്ന ലോ കോളേജ് ജില്ലയ്ക്ക് നഷ്ടമായി. ആദ്യ പിണറായി സർക്കാർ ദേവസ്വം ബോർഡിന് അനുവദിച്ച ലോകോളേജിന് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിന് സമീപത്തെ 7 ഏക്കർ സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. 2019 മെയ് 18 ന് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ചു അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. സ്ഥലം കണ്ടെത്തിയാൽ എയ്ഡഡ് മേഖലയിലോ അൺ എയ്ഡഡ് മേഖലയിലോ ലോ കോളേജ് അനുവദിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ക്ലാസുകൾ തുടങ്ങാനായി താത്കാലിക കെട്ടിടങ്ങൾ ഏറ്റെടുക്കാനും തീരുമാനിച്ചു. ബോർഡിന്റെ സ്ഥലത്തിന് പുറമെ അതിനോട് ചേർന്ന റവന്യു ഭൂമിയും ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എൻ.വാസു, മെമ്പർ കെ.എസ്.രവി എന്നിവരുടെ നേതൃത്വത്തിലും സ്ഥലം സന്ദർശിച്ചു. ലോകോളജിനായി താത്കാലിക കെട്ടിടങ്ങൾ നൽകാമെന്ന് ക്ഷേത്രോപദേശക സമിതിയും അറിയിച്ചിരുന്നതാണ്. തുടർന്ന് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലുണ്ടായ വരുമാന നഷ്ടം തിരിച്ചടിയായി മാറി. ക്ഷേത്രങ്ങളിലെ നിത്യ ചെലവിനും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും ബുദ്ധിമുട്ടിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |