പന്തളം : വേനൽമഴയിൽ പ്രതിസന്ധിയിലായ കർഷകർക്ക് തുണയായി കൃഷിവകുപ്പ്. കരിങ്ങാലി, മാവര പാടശേഖരങ്ങളിൽ കെട്ടിനില്ക്കുന്ന വെള്ളം വറ്റിക്കുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കെട്ടിനിൽക്കുന്ന വെള്ളം വലിയതോട്ടിലൂടെ അച്ചൻകോവിലാറ്റിലേക്ക് ഒഴുക്കിവിടാനായി ഇരുട്ടടി തോടിന്റെ കരയിൽ രണ്ട് മോട്ടോറുകൾ ചെറുകിട ജലസേചന വകുപ്പ് സ്ഥാപിച്ചു. എന്നാൽ വൈദ്യുതിയില്ലാത്തതിനാൽ ഇവ പ്രവർത്തിപ്പിക്കാനായില്ല.
517 ഹെക്ടർ വിസ്തൃതിയുള്ള കരിങ്ങാലിപ്പാടശേഖരത്തിൽപ്പെട്ട 14 പാടങ്ങളിലെ നെല്ല് വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. മഴ തുടരുന്നതിനാൽ നെല്ല് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. അടിയന്തര നടപടി ആവശ്യപ്പെട്ട് കർഷകർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു. തുടർന്നാണ് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. 14 പാടങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും അടിസ്ഥാന വികസനത്തിനായി ചെയ്യേണ്ട കാര്യങ്ങളും കർഷകർ വിശദീകരിച്ചു. കിട്ടുന്നത്ര പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം എത്രയുംവേഗം വറ്റിക്കാൻ യോഗത്തിൽ തീരുമാനമായി.
പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടമായതിനാൽ അടിയന്തര സഹായത്തിനായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡി.ഷീല ജില്ലാകളക്ടർ ദിവ്യ എസ്. അയ്യരുമായി ബന്ധപ്പെട്ടെങ്കിലും ഫണ്ട് ഒന്നും ലഭ്യമായില്ല.
പന്തളം കൃഷിഭവന്റെ പരിധിയിൽ കൃഷി ചെയ്ത 325 ഏക്കർ പാടശേഖരത്തിലെ വെള്ളം കയറിയ 175 ഏക്കറിലെ കൃഷി സംരക്ഷിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.
പന്തളം നഗരസഭ അൻപതിനായിരം രൂപാ വെള്ളം വറ്റിക്കുന്നതിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കരിങ്ങാലിപുഞ്ചയുടെ ഭാഗമായ വാളകത്തിനാൽ, ഈയാംകോട്, കരിങ്കുറ്റിക്കൽ ഭാഗത്തെ കൃഷി സംരക്ഷിക്കാൻ മുട്ടാർ നീർച്ചാൽ താത്കാലികമായി അടയ്ക്കണമെന്ന് നിർദേശമുണ്ടായി. അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം കരിങ്ങാലിപ്പാടത്തേക്ക് കയറാതിരിക്കാൻ ഐരാണിക്കുടി ഷട്ടർ അടയ്ക്കണമെന്നും ഇത് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കർഷകരുടെ അറിവോടെ മാത്രമാകണമെന്നും കർഷകർ അഭിപ്രായപ്പെട്ടു.
പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീലാസന്തോഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നിമാത്യു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കെ.കോശി, കൃഷിവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജയപ്രകാശ് ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.എസ്.റീജ, പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ, മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ബി.ശീതൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |