പത്തനംതിട്ട : ബസ് , ഓട്ടോ, ടാക്സി കൂലി വർദ്ധിപ്പിച്ചതോടെ സാധാരണക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. അഞ്ഞൂറ് മുതൽ എണ്ണൂറ് രൂപ വരെ കൂലി കിട്ടുന്നവർക്ക് വണ്ടിക്കൂലി കൊടുക്കാനേ വേതനം തികയുയെന്ന അവസ്ഥയാണ്. ഇന്ധനവില വർദ്ധനവ് കൂടിയതോടെ സ്വന്തം വാഹനമെടുത്താലും അവസ്ഥ പരിതാപകരമാണ്. മലയോര ഗ്രാമമായതിനാൽ ഒാട്ടോയുടെ മിനിമം ചാർജ് മുപ്പത് രൂപയിൽ കൂടുതൽ ജില്ലയിൽ നേരത്തെ ഇൗടാക്കാറുണ്ട്. നിരക്ക് കൂട്ടിയതോടെ ഇനി അതിൽ കൂടുതലാകുമെന്ന ഭീതിയിലാണ് യാത്രക്കാർ. ജില്ലയിലെ നിരക്കിൽ പലപ്പോഴും അധികൃതർ ഇടപെടാറില്ല.
ബസ് നിരക്ക് മിനിമം 10 രൂപ
ബസ് കൂലി വർദ്ധിച്ചതോടെ ബസ് ഉടമകളുടെ പ്രതിസന്ധി കുറയുമെങ്കിലും സാധാരണക്കാർ കഷ്ടത്തിലാകും. മിനിമം ചാർജ് പത്ത് രൂപ ആക്കുന്നതോടെ മറ്റ് മേഖലകളിലും കൂലി വർദ്ധിപ്പിക്കണമെന്നാണ് സാധാരണക്കാരുടെ ആവശ്യം. നിർമ്മാണ മേഖലയിൽ തുശ്ചമായ കൂലിയ്ക്ക് ജോലി ചെയ്യുന്നവരുണ്ട്. കുറവ് ശമ്പളത്തിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്കും ബസ് കൂലി വർദ്ധിപ്പിച്ചതിൽ ആശങ്കയുണ്ട്. ഒരു വീട്ടിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്കും ജോലിയ്ക്ക് പോകുന്നവർക്കും എല്ലാം തുശ്ചമായ കൂലിയിൽ നിന്ന് വേണം പണം കണ്ടെത്താൻ. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തെറ്റിക്കും.
ഓട്ടോ, ടാക്സി നിരക്ക് വർദ്ധന
മുപ്പത് രൂപ മിനിമം നിരക്കാക്കുമ്പോൾ ജില്ലയിൽ അതിലും കൂടും. മലയോര ജില്ലയാണെന്ന കാരണത്താൽ നിലവിൽ മിനിമം ചാർജ് നാൽപ്പത് രൂപയാണ് ഈടാക്കുന്നത്. അത് ഇനി അമ്പതോ അതിൽ കൂടുതലോ ആകാം. മീറ്റർ വച്ചല്ല ജില്ലയിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ മീറ്റർ ചാർജും ഈടാക്കാൻ കഴിയില്ല.
ജില്ലയിൽ ടാക്സി ദൂരയാത്രകൾക്കാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്.
"സ്വകാര്യ ബസുകാർ സമരം നടത്തി ബസ് കൂലി കൂട്ടാൻ. ഇത് കെ.എസ്.ആർ.ടി.സി ബസിനും ബാധകമാണല്ലോ. അത് കൊണ്ട് ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാർ മാത്രമാണ്. ബസിന് മിനിമം പത്ത് രൂപ കൊടുക്കണം. ഓട്ടോയ്ക്ക് ഇപ്പോതന്നെ മുപ്പത് ആണ്. അത് കൂടത്തേയുള്ളു. "
കെ. ശശികുമാർ
(കർഷകൻ)
"ബസ് നിരക്കും ഓട്ടോചാർജും വർദ്ധിപ്പിക്കുന്നതോടെ സാധാരണക്കാരന് ബുദ്ധിമുട്ടേറുകയാണ്. കൂലിപ്പണി ചെയ്തുകിട്ടുന്ന പണം ബസ് കൂലിയും ഓട്ടോ കൂലിയും കൊടുക്കാനെ തികയു. പ്രത്യേകിച്ച് മലയോര പ്രദേശത്ത് അവർ പറയുന്നതാണ് കൂലി. ഇത് സാധാരണക്കാരന് താങ്ങാൻ കഴിയില്ല.
യമുന മോഹൻ
വീട്ടമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |