ആറന്മുള : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി മേയ് 20 മുതൽ 22 വരെ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും. പള്ളിയോട സേവാസംഘത്തിന്റെ കിഴക്കൻ മേഖലയിലെ വഞ്ചിപ്പാട്ട് പഠനകളരി ഇടപ്പാവൂർ എൻ.എസ്.എസ് കരയോഗം ഹാളിലും മദ്ധ്യമേഖലയിലേത് ആറന്മുള പാഞ്ചജന്യം ഹാളിലും പടിഞ്ഞാറൻ മേഖലയിലേത് ചെങ്ങന്നൂർ ശാസ്താംകുളങ്ങര ക്ഷേത്രം ഹാളിലും നടക്കും. ഓരോ കരയിൽ നിന്നും 7 പേർ വീതമാണ് കളരിയിൽ പങ്കെടുക്കുന്നത്. 52 പള്ളിയോടക്കരകളിൽ നിന്ന് വിദ്യാർത്ഥികൾ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും.
പഠന കളരിയുടെ നടത്തിപ്പിനായി മൂന്ന് മേഖലകളിലും സ്വാഗത സംഘം രൂപീകരിച്ചു.
വഞ്ചിപ്പാട്ട് കളരിയുടെ നടത്തിപ്പിനായി രതീഷ് ആർ.മോഹൻ മാലക്കര ജനറൽ കൺവീനറായ കമ്മിറ്റി പ്രവർത്തിക്കുന്നു. കിഴക്കൻ മേഖലയിൽ പി.കെ. ചന്ദ്രശേഖരൻ നായർ ഇടപ്പാവൂർ കൺവീനറും പി.എൻ.എസ്. പിള്ള ഇടപ്പാവൂർ പേരൂർ ചെയർമാനും ബാബുരാജ് പുല്ലൂപ്രം വൈസ് ചെയർമാനും ആയി പ്രവർത്തിക്കും. മദ്ധ്യമേഖലയിൽ അജീഷ് കുമാർ കോയിപ്രം കൺവീനറും ഡി.രാജഗോപാൽ പൂവത്തൂർ ചെയർമാനും ശശികുമാർ ഇടയാറന്മുള വൈസ് ചെയർമാനായും പ്രവർത്തിക്കും. പടിഞ്ഞാറൻ മേഖലയിൽ എം.കെ.ശശികുമാർ കീഴ്വന്മഴി കൺവീനറും എസ്.വി.പ്രസാദ് കോടിയാട്ടുകര ചെയർമാനും പി.സി.സുരേന്ദ്രൻ നായർ വൈസ് ചെയർമാനുമായ സ്വാഗതസംഘം വഞ്ചിപ്പാട്ട് കളരികൾ സംഘടിപ്പിക്കും. മൂന്ന് മേഖലയിലെയും സമാപനസമ്മേളനം മേയ് 22ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് സമർപ്പണത്തിന് ശേഷം പഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |