തിരുവല്ല : നിരണത്തിന്റെ പേരും പെരുമയ്ക്കുമൊപ്പം ജലരാജാവിന്റെ കഥകൂടി പറയുവാനായി ജനകീയ കൂട്ടായ്മയിൽ ചുണ്ടൻ വള്ളം ഒരുങ്ങുന്നു. ഇരതോട്ടിലെ മാലിപ്പുരയിൽ ഉളികുത്തി രണ്ടരമാസം പിന്നിടുന്നതോടെ നിരണം ചുണ്ടന്റെ മലർത്തൽ കർമ്മം നാളെ രാവിലെ 11നും 12നും മദ്ധ്യേ ശിൽപ്പി ഉമാ മഹേശ്വരൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവർ പങ്കെടുക്കും. ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം പകുതിയാകുമ്പോഴാണ് മലർത്തൽ നടക്കുന്നത്.
സെപ്തംബറിൽ നീരണിയും
ആലപ്പുഴയിൽ അടുത്തവർഷം നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ ലക്ഷ്യമിട്ട് സെപ്തംബറിൽ നീറ്റിലിറക്കാനാണ് തീരുമാനം. മത്സരവള്ളംകളിക്ക് വേണ്ടിയുള്ള ജില്ലയിലെ ആദ്യ ചുണ്ടൻ വള്ളം എന്ന ഖ്യാതിയോടെയാണ് നിരണം ചുണ്ടന്റെ നിർമ്മാണത്തിന് കഴിഞ്ഞ ഫെബ്രുവരി 10ന് തുടക്കംകുറിച്ചത്. വള്ളത്തിന്റെ നിർമ്മാണത്തിനായി പൊൻകുന്നത്ത് നിന്നാണ് ആഞ്ഞിലിത്തടി എത്തിച്ചത്. മാവ് തടിയിൽ അച്ചുപണിത് മാതാവ് പലകയും ഏരാവ് പലകയും പിടിപ്പിച്ചു. ചെമ്പുതറ ഉറപ്പിച്ചാണ് നിർമ്മാണം. കമഴ്ത്തിയിട്ട നിലയിൽ തുടങ്ങിയ ചുണ്ടന്റെ നിർമ്മാണം പകുതിയായതോടെയാണ് മലർത്തുന്നത്. അമരം, ചുണ്ട്, മണിക്കാൽ, പടികൾ എന്നിവയാണ് ഇനി പണിയുക. ദിവസവും പത്തിലധികം ജോലിക്കാർ വള്ളത്തിന്റെ പണിപ്പുരയിലുണ്ട്. 85 തുഴക്കാരും 5 അമരക്കാരും 12 താളക്കാരും ഉൾപ്പെടുന്ന ടീം ചുണ്ടനെ നയിക്കാൻ ഒപ്പമുണ്ട്. 5000 രൂപ മുതൽ 5 ലക്ഷം വരെയുള്ള ഓഹരിയുടമകളെ കണ്ടെത്തിയാണ് ധനസമാഹരണം. കോയിൽമുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലുള്ള തച്ചൻമാരാണ് വള്ളം നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഇവരുടെ 14 -ാമത്തെ ചുണ്ടൻ വള്ളമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |