പത്തനംതിട്ട: ശുഭ്രപതാകകളും തൂവെള്ളത്തോരണങ്ങളും പാറിക്കളിക്കുന്നു. തെരുവുകളിലും വഴിത്താരകളിലും രക്തസാക്ഷി സ്മാരക ഗേറ്റുകളും സ്തൂപങ്ങളും ചരിത്രമാകുന്ന സമ്മേളത്തിന്റെ ആകർഷണമായി. പത്തനംതിട്ട ആദ്യമായി വേദിയാകുന്ന ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന് വൈകിട്ട് പതാക ഉയരും.
കാറൽ മാക്സും ചെഗുവേരയും ഭഗത്സിംഗുമടക്കം വിപ്ളവപോരാട്ട നായകരുടെയും നവോത്ഥാന നേതാക്കളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രചരണബോർഡുകൾ എവിടെയും കാണാം. പത്തനംതിട്ടയുടെ സാംസ്കാരിക തനിമയുടെ പ്രതീകങ്ങളുമുണ്ട്. പത്തനംതിട്ടയുടെ ജനകീയ മുഖങ്ങളായ കടമ്മനിട്ട രാമകൃഷ്ണനും സുഗതകുമാരിയും മാർ ക്രിസോസ്റ്റവുമൊക്കെ പ്രചരണബോർഡുകളിലുണ്ട്.
ശബരിമല ഇടത്താവളമാണ് സമ്മേളനത്തിന്റെ പ്രധാനവേദി. ഇവിടെ ഇന്ന് വൈകിട്ട് ആറിന് സ്വാഗതസംഘം ചെയർമാൻ കെ.പി.ഉദയഭാനു പതാക ഉയർത്തും.
നാളെ പ്രതിനിധിസമ്മേളന നഗരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പതാക ഉയർത്തും. 635 പ്രതിനിധികൾ പങ്കെടുക്കും. ചിന്തകൻ സുനിൽ പി. ഇളയിടം സമ്മേളനം ഉദ്ഘാടനം ചെയ്യും. 29ന് വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം എന്ന വിഷയത്തിലെ സെമിനാർ ഡി.വൈ.എഫ്.എെ മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30ന് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.
ഡി.വൈ.എഫ്.എെ കേന്ദ്ര കമ്മിറ്റിയംഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജനറൽ കൺവീനർ പി.ബി.സതീഷ് കുമാർ, പബ്ളിസിറ്റി കൺവീനർ സംഗേഷ് ജി.നായർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |