SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.33 AM IST

മോടി കൂട്ടി ജനറൽ ആശുപത്രി, അഞ്ച് പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന്

icu

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ അഞ്ച് വികസന പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. കുട്ടികളു‌ടെ എെ.സി.യു, കേൾവി പരിശോധനാകേന്ദ്രം, ടോക്കൺ സംവിധാനം, ഹൈമാസ്റ്റ് ലൈറ്റ് , നവീകരിച്ച സൂപ്രണ്ട് ക്യാബിൻ എന്നിവ ഇന്ന് വൈകിട്ട് നാലിന് ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ആകെ 90 ലക്ഷം രൂപയുട‌െ പദ്ധതികളാണ് പൂർത്തിയായത്.

കുട്ടികളുടെ എെ.സി.യു

സർക്കാർ ആശുപത്രികളിൽ ജില്ലയിലെ ആദ്യ പീഡിയാട്രിക് എെ.സി.യുവാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നത്. ബി ആൻഡ് സി ബ്ളോക്കിലെ രണ്ടാംനിലയിൽ ലേബർ റൂമിനോട് ചേർന്നാണ് കുട്ടികളുടെ എെ.സി.യു. ആറ് ബെഡ്ഡുകളും മൂന്ന് വെന്റിലേറ്ററുകളുമുണ്ട്. 24മണിക്കൂർ പ്രവർത്തിക്കുന്നതാണ് എെ.സി.യു. ആശുപത്രിയിൽ നിലവിൽ മൂന്ന് പീഡിയാട്രിഷ്യൻമാരാണുള്ളത്. എെ.സി.യു പൂർണ തോതിൽ പ്രവർത്തിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് ഡോക്ടർമാരെക്കൂടി നിയമിക്കണം. നഴ്സുമാരും വേണം. വീണാജോർജ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 35ലക്ഷം രൂപ അനുവദിച്ചാണ് എെ.സി.യു ക്രമീകരിച്ചത്. രണ്ട് ലക്ഷം രൂപയുടെ കിടക്കകൾ മോഹൻലാൽ ഫൗണ്ടേഷൻ സ്പോൺസർ ചെയ്തു.

കേൾവി പരിശോധന കേന്ദ്രം

ഇ.എൻ.ടി വിഭാഗത്തിലെ കേൾവി പരിശോധന കേന്ദ്രം ഇന്ന് പ്രവർത്തനം ആരംഭിക്കും. കേൾവി ശക്തി പരിശോധിക്കുന്ന സ്റ്റുഡിയോ മാതൃകയിലുളള പരിശോധന കേന്ദ്രം ബി ആൻഡ് സി ബ്ളോക്കിൽ മൂന്നാംനിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ ഡോക്ടർമാരുടെ കുറിപ്പടികളുമായി രോഗികൾ സ്വകാര്യ പരിശോധന കേന്ദ്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ദേശീയ ആരോഗ്യമിഷൻ ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ അനുവദിച്ചാണ് ബേറാ റൂം എന്ന കേൾവി പരിശോധന കേന്ദ്രം നിർമാണം പൂർത്തിയാക്കിയത്.

ടോക്കൺ സംവിധാനം

ആശുപത്രിയിൽ എത്തുന്ന രോഗികൾ ഡോക്ടർമാരുടെ പരിശോധനമുറികൾക്ക് മുന്നിൽ ഇനി കൂടി നിൽക്കുകയോ തിരക്കുകൂട്ടുകയോ ചെയ്യേണ്ടതില്ല. ഒ.പി വിഭാഗം ടോക്കൺ സംവിധാനത്തിലാക്കി. ഒ.പിയുടെ പ്രവേശന കവാടത്തിനരികെ ഒൻപത് ടോക്കൺ മെഷീനുകൾ സ്ഥാപിച്ചു. ടോക്കൺ എടുക്കുമ്പോൾ ലഭിക്കുന്ന നമ്പർ ക്രമത്തിൽ ഡോക്ടറെ കാണാം. കാത്തിരിപ്പിന് പുതിയ കസേരകൾ സ്ഥാപിച്ചു. ഡോക്ടർമാർക്കും പുതിയ കസേരയും ടേബിളും നൽകി. ഒ.പി നവീകരണത്തിന് 40ലക്ഷം രൂപ ചെലവായി. ആർദ്രം മിഷനാണ് തുക അനുവദിച്ചത്.

സൂപ്രണ്ടിന് പുതിയ ഒാഫീസ്

ജനറൽ ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ, പി.ആർ.ഒ എന്നിവരുടെ ഒാഫീസ് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ ഒന്നാം നിലയിലേക്ക് മാറ്റി. എം.എൽ.എ ഫണ്ടിൽ നിന്ന് 3ലക്ഷം രൂപ വിനയാേഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

ഹൈമാസ്റ്റ് ലൈറ്റ്

ആശുപത്രിക്ക് പുതിയ വെളിച്ചമായി ഹൈമാസ്റ്റ് ലൈറ്റ് ഇന്ന് മിഴി തുറക്കും. എം.എൽ.എ ഫണ്ടിൽ നിന്ന് 5ലക്ഷം രൂപയാണ് ചെലവാക്കിയത്.

'' ജില്ലയിൽ ആദ്യത്തേതാണ് കുട്ടകളുടെ എെ.സി.യു. ആശുപത്രി കൂടുതൽ ജനസൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഡോ. താജ് പോൾ പനയ്ക്കൽ, ജനറൽ ആശുപത്രി സൂപ്രണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.