പള്ളിക്കൽ : കൈയേറ്റക്കാരുടെ ഭീക്ഷണി ഫലം കണ്ടു. പള്ളിക്കലാർ നവീകരണം വെള്ളത്തിലായി. കാടുപിടിച്ച് മാലിന്യം നിറഞ്ഞ് ഞെങ്ങിഞ്ഞെരുങ്ങി ഒഴുകുകയാണ് പള്ളിക്കലാർ. നവീകരണം ലക്ഷ്യമിട്ട് വലിയ പദ്ധതികളും പ്രതീക്ഷകളുമാണ് അധികൃതർ ജനങ്ങൾക്ക് നൽകിയത്.
ആപ്രതീക്ഷകളിൽ വിശ്വാസമർപ്പിച്ചാണ് അയ്യായിരത്തിലധികം തൊഴിലുറപ്പ് തൊഴിലാളികൾ ശൂന്യവേതനത്തിൽ പള്ളിക്കലാറ്റിൽ കഠിനാദ്ധ്വാനം നടത്തി നവീകരണം നടത്തിയത്. കോടികളുടെ പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നുംനടന്നില്ല.
തുടങ്ങിവച്ചത് സ്കൂൾ കുട്ടികൾ
2016ൽ തെങ്ങമം ഗവ.എൽ.പി.എസിൽ നാലാം ക്ലാസിൽ പഠിച്ച 40 കുട്ടികൾ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂടെ നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. തങ്ങളുടെ നാടിന്റെ ഓരം ചേർന്നൊഴുകുന്ന പള്ളിക്കലാർ സംരക്ഷിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അവർ വെറുതെ ആവശ്യം ഉന്നയിക്കുകയായിരുന്നില്ല. ദിവസങ്ങളോളം അദ്ധ്യാപകരുടെ ഒപ്പം പള്ളിക്കലാറിന്റെ തീരങ്ങളിൽ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കുട്ടികളുടെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം മന്ത്രി തോമസ് ഐസകിന് കൈമാറി. തുടർന്ന് തോമസ് ഐസക് തെങ്ങമത്ത് വന്ന് വിപുലമായ യോഗം വിളിച്ചു. ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലെയും അടൂർ നഗരസഭയിലെയും കൊല്ലംജില്ലയിലെ ശൂരനാട്, പോരുവഴി ഗ്രാമപഞ്ചായത്തുകളിലെയും മുഴുവൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഈയോഗത്തിൽ പങ്കെടുത്തു. യുദ്ധകാല അടിസ്ഥാനത്തിൽ പള്ളിക്കലാർ നവീകരിക്കാൻ തീരുമാനമുണ്ടായി. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ വേതനം പോലുമില്ലാതെ പള്ളിക്കലാറ്റിലേക്കിറങ്ങി. മാലിന്യം വാരി നീക്കി. 4 ദിവസത്തെ അദ്ധ്വാനത്തിൽ ഏഴംകുളം മുതൽ ചെറുകുന്നം വരെയുള്ള 30 കിലോമീറ്റർ ദൂരം നവീകരിച്ചു. നവീകരിച്ച പള്ളിക്കലാർ കാണാൻ തോമസ് ഐസക് വീണ്ടും എത്തി. രണ്ടാംഘട്ടമായി കൈയേറ്റ മൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അന്ന് നിവേദനം നൽകിയ നാലാം ക്ലാസിലെ കുട്ടികൾ ഇപ്പോൾ പത്താം ക്ലാസിലാണ്. മന്ത്രിമാരുടെ വാക്കുകൾ ഓർത്ത് അവർ ഇന്ന് ചിരിക്കുന്നുണ്ടാവും.
ഏഴംകുളത്ത് കളരിത്തറ കുന്നിലാണ് പള്ളിക്കലാർ ഒഴുകി തുടങ്ങുന്നത്. കരുനാഗപ്പള്ളി വട്ടക്കായലിൽ സംഗമിക്കുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ഈ നദിയെ ആശ്രയിച്ചാണ്. അളന്ന് തിട്ടപെടുത്തിയതെല്ലാം കൈയേറ്റക്കാർ വീണ്ടും കൈക്കലാക്കി. അവരുടെ കണ്ണുരുട്ടലാണ് കല്ലിടാതെയും കൈയേറ്റമൊഴിപ്പിക്കാതെയും വീണ്ടെടുപ്പലിന് തടസമായത്.
പള്ളിക്കലിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും കാർഷികമേഖലയുടെ സംരക്ഷണത്തിനും പള്ളിക്കലാർ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. അസ്വാഭാവിക മരണത്തിലേക്ക് നടന്നു നീങ്ങുന്ന നദിയായി പള്ളിക്കലാറിനെ മാറ്റാൻ അനുവദിക്കാനാകില്ല. നദിയുടെ സംരക്ഷണത്തിന് പരിസ്ഥിതി പ്രവർത്തകരെയും നാട്ടുകാരെയും ഏകോപിപ്പിച്ച് പ്രവർത്തങ്ങൾ ശക്തമാക്കും. സുതാര്യമായ പ്രവർത്തനത്തിന് ജില്ലാപഞ്ചായത്തിന്റെ പൂർണപിന്തുണയുണ്ടാകും. നവീകരണം നിലച്ചു പോയത് ജില്ലാകളക്ടറുടെ ശ്രദ്ധയിൽപെടുത്തും.
ശ്രീനാദേവി കുഞ്ഞമ്മ,
പള്ളിക്കൽ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |