കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത വികസനത്തിൽ കോന്നി പുനലൂർ റീച്ചിന്റെ പണികൾ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. ഇതുമൂലം കോന്നി ടൗണിലും വകയാർ, കൂടൽ, കലഞ്ഞൂർ മേഖലകളിലും ഗതാഗത ക്കുരുക്ക് രൂക്ഷമാണ്. റോഡ് നിരപ്പാക്കലിനും മെറ്റലിങ്ങിനും ഉപകരാർ നൽകിയിട്ട് മാസങ്ങളായി. മഴ പെയ്യുന്നതോടെ കൂടൽ, വകയാർ കോട്ടയംമുക്ക്, കുളത്തുങ്കൽ, കലഞ്ഞൂർ ഐ.എച്ച്. ആർ .ഡി കോളേജ് ജംഗ്ഷൻ, വകയാർ കൊല്ലൻപടി മ്ലാന്തടം ഭാഗങ്ങൾ ചെളിക്കുണ്ടായി മാറും. പല സ്ഥലങ്ങളിലും ഓടകൾ നിർമ്മിച്ചതുപോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഓടകൾ സ്ഥാപിച്ച ചിലയിടങ്ങളിൽ മണ്ണിടാത്തതും ബുദ്ധിമുട്ടായി. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ കുഴിയെടുത്ത ശേഷം ഓട സ്ഥാപിക്കാത്തത് കടയിലേക്ക് ആളുകൾ കയറുന്നതിന് തടസമാകുന്നു.
. കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷൻ മുതൽ ആർ.വി.എച്ച്.എസ്.എസ് സ്കൂളിന് സമീപംവരെ ദിവസം മുഴുവൻ ഗതാഗതം തടസപ്പെടും. ഇവിടുത്തെ കലുങ്കുകളുടെ നിർമ്മാണവും പൂർത്തിയിട്ടില്ല. കോന്നി മാരൂർ, വകയാർ കരിക്കുടുക്ക എന്നിവിടങ്ങളിൽ പാലങ്ങളുടെ പണികൾ നടക്കുന്നിടത്തും ഗതാഗതക്കുരുക്കുണ്ട്.
സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11കിലോമീറ്റർ റോഡ് വികസനമാണ് കെ.എസ്.ടി.പി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെൻഡർ ചെയ്തത്.
13.06 കിലോമീറ്റർ റോഡ്
പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗത്തെ വികസനത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റർ റോഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.14 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ക്രാഷ് ബാരിയറുകൾ , നടപ്പാതകൾ കാത്തിരിപ്പുകേന്ദ്രങ്ങൾ , ദിശാബോർഡുകൾ, സിഗ്‌നൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടുത്തിയാണ് നിർമ്മാണം.സ്‌കൂൾ മേഖലകൾ പ്രതേകം തിരിച്ച് വികസിപ്പിക്കും ടൗണുകളിൽ ബസ്‌ബേയും കൈവരികളും നിർമ്മിക്കും.
അടങ്കൽ തുക : 737.64കോടി
കോന്നി മുതൽ പ്ലാച്ചേരിവരെ :279 കോടി ( 30.16 കിലോമീറ്റർ)
പുനലൂർ മുതൽ കോന്നിവരെ: 221 കോടി ( 29.84 കിലോമീറ്റർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |