പ്രമാടം : നയനമനോഹര വിരുന്നൊരുക്കി വിനോദ സഞ്ചാരികളെ മാടിവിളിക്കുമ്പോഴും നെടുംപാറയിൽ പതിയിരിക്കുന്നത് കൊടിയ അപകടങ്ങൾ. കോന്നി മാതൃകാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിച്ചുകൊണ്ടിരിക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്തിലെ വി. കോട്ടയം നെടുംപാറയിൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തുമ്പോഴും വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം നിയന്ത്രണം വിട്ടകാർ ഏകദേശം 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്കേറ്റതാണ് അവസാനസംഭവം. നേരത്തെയും നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് സഞ്ചാരികൾ എത്തുമ്പോഴും നാട്ടുകാർ ഒരുക്കിയ താൽക്കാലിക ഇരിപ്പിടങ്ങളും കടകളുമൊക്കെയാണ് ഇപ്പോഴുമുള്ളത്.
പാറയുടെ മുകൾപരപ്പിൽ ഏക്കറ് കണക്കിന് വിസ്തൃതമായ സ്ഥലമുണ്ടെങ്കിലും പഞ്ചായത്ത് ഇതൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. മലമുകളിൽ എത്തുമ്പോഴുള്ള കുളിർകാറ്റും വിസ്തൃതമായ നടപ്പാതകളും മുകളിൽ നിന്ന് നോക്കിയാൽ കാണാവുന്ന നോക്കത്താദൂരത്തെ വേറിട്ട കാഴ്ചകളുമൊക്കയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. പാറയുടെ മുകളിൽ നിന്നാൽ പത്തനംതിട്ട, ചന്ദനപ്പള്ളി, കല്ലേലി, തണ്ണിത്തോട്, കോന്നിയുടെ കിഴക്കൻ മലയോര മേഖലകൾ എന്നീ പ്രദേശങ്ങൾ കാണാം. സൂര്യോദയവും അസ്തമനവും കാണാനാണ് കൂടുതലായും ആളുകൾ എത്തുന്നത്. ഇവിടേക്കുള്ള പാതയോരത്തിന്റെ ഒരുഭാഗം വലിയ പാറക്കുഴികളാണ്. ഇടുങ്ങിയ ഗ്രാമപാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. സുരക്ഷാവേലികളെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മലകയറ്റത്തിന് സാഹസികരും ഇവിടെ എത്തുന്നുണ്ട്.
കോന്നി മാതൃകാ ടൂറിസം പദ്ധതിയിൽ ഉൾപ്പെുത്തി റോക്ക് പാർക്ക് ഒരുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലമാണ് നെടുംപാറ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |