പത്തനംതിട്ട : രണ്ടരവർഷത്തിനുള്ളിൽ വെള്ളത്തിൽ പൊലിഞ്ഞത് നൂറ് ജീവനുകൾ. അതിലേറെയും യുവാക്കളും. പതിനഞ്ച് മുതൽ നാൽപ്പത് വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇതിൽ കൂടുതലും 20 നും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. 2020 ൽ നാൽപ്പത്തൊന്ന് പേർ വെള്ളത്തിൽ വീണ് മരിച്ചു. 2021ൽ അത് മുപ്പത്തൊമ്പത് പേരായി. ഈ വർഷം അഞ്ച് മാസം ആകുമ്പോൾ മരണക്കണക്ക് 20 ആയി.
മുങ്ങിമരണങ്ങളിലേറെയും മുൻ പരിചയമില്ലാത്ത ജലാശയങ്ങളിലിറങ്ങുന്നവരാണുള്ളത്. നീന്തൽ അറിയാം എന്നതുകൊണ്ട് മാത്രം വെള്ളത്തിൽ ഇറങ്ങുന്നതാണ് അപകട കാരണം. ജലാശയങ്ങളിലെ വെള്ളവും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ചെളിയിൽ പുതഞ്ഞ് മരണപ്പെട്ടവരും ഏറെയാണ്. ലഹരി ഉപയോഗിച്ച് വെള്ളത്തിൽ ഇറങ്ങുന്നതാണ് മറ്റൊരു അപകട കാരണം. ഇറങ്ങുമ്പോൾ പ്രശ്നമുണ്ടാകില്ലെങ്കിലും വെള്ളത്തിൽ കുറേനേരം കിടന്നാൽ കുഴഞ്ഞ് താഴ്ന്നുപോകാൻ സാദ്ധ്യതയേറെയാണ്. രക്ഷപ്രവർത്തനത്തിന് ഇറങ്ങി ജീവൻ നഷ്ടമായവരും ജില്ലയിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച നാല് മരണങ്ങൾ മല്ലപ്പള്ളിയിലും കൈപ്പട്ടൂരിലുമായി ഉണ്ടായി. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
മുങ്ങിമരണം
(കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ കണക്കുകൾ)
2020 : 41
2021 : 39
2022 : 20 (ഇതുവരെ )
"പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. നഷ്ടപ്പെടുന്നതിലേറെയും ചെറുപ്പക്കാരാണ്. പ്രളയത്തിന് ശേഷം ചെളി അടിഞ്ഞ് വളരെ അപകടാവസ്ഥയിലാണ് പുഴകൾ. ശ്രദ്ധയില്ലാതെ അപകടം വരുത്തിവയ്ക്കരുത്. ബോധവൽക്കണം കൂടുതൽ വർദ്ധിപ്പിക്കണം."
ബി.എം പ്രതാപ് ചന്ദ്രൻ
ജില്ലാ ഫയർഫോഴ്സ് ഓഫീസർ
സൂക്ഷിക്കാൻ
ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കമുള്ളവർ പുഴയിൽ ഇറങ്ങുന്നത് ശ്രദ്ധിക്കണം.
നീന്തൽ വശമുണ്ടെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക,
അപകടമുണ്ടായാൽ വളരെവേഗം എല്ലാവരെയും അറിയിക്കുക. സ്വയം അപകടം വരുത്തി വയ്ക്കരുത്. ലഹരി ഉപയോഗിച്ചവർ നദിയിൽ ഇറങ്ങരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |