കോന്നി : കോന്നി താഴംകരയിൽ ജനിച്ചുവളർന്ന കുട്ടപ്പനെ അറിയാത്തവരാരും മുരിങ്ങമംഗലത്തില്ല. മഹാദേവർ ക്ഷേത്രത്തിലെത്തുന്നവർക്ക് പതിവ് കാഴചയാണ് ഇൗ മനുഷ്യൻ. അരയാൽത്തറയിലും കൽത്തറയുടെ ചുവട്ടിലും കുറിയണിഞ്ഞ് മുഷിഞ്ഞ ഈരേഴയൻ തോർത്തും ചുമലിലിട്ട് ഇരിക്കുന്ന കുട്ടപ്പനെ കാണാം. ബന്ധുക്കളും ജനിച്ചവീടും നഷ്ട്ടമായെങ്കിലും നാട്ടുകാർ കുട്ടപ്പനെ അനാഥനാക്കിയില്ല. അമ്മയുടെ വാത്സല്യം വിട്ടു പോയതോടെ കുട്ടപ്പൻ ഏകനായി. അടുത്ത ബന്ധുക്കളെ പറ്റിയും ഒരുവിവരവുമില്ല. മുരിങ്ങമംഗലത്തെ ഓരോ വീട്ടുകാരും പരിചയക്കാരാണ്. വീടുകളിൽ ചെന്നാൽ അവർ ആഹാരം നൽകും. ക്ഷേത്രത്തിലെത്തുന്നവർ നൽകുന്ന നാണയത്തുട്ടുകൾ കൈകളിൽ പിടിച്ചു അത് ആര് തന്നതാണന്നു പരിചയമുള്ളവരോട് പറയും. മതപാഠശാലയുടെ തണുത്തതറകളിൽ നീണ്ട ചുട്ടി തോർത്ത് വിരിച്ച് രാത്രികളിൽ അന്തിയുറങ്ങുന്നു. മതപാഠശാലയിൽ നാമം പഠിക്കാൻ വരുന്ന കുട്ടികൾക്കൊപ്പം കളിച്ചും അച്ചൻകോവിലാറ്റിൽ കുളിച്ചും കുട്ടപ്പന്റെ ഒാരോദിനവും തുടരുകയാണ്. ഹോട്ടലുകളിൽ വെള്ളം ചുമന്നും കടകളിൽ ചായ കൊണ്ടുകൊടുത്തും കിട്ടുന്ന ചില്ലറക്കാശുകളായിരുന്നു ഒരു കാലത്തെ വരുമാനം. എന്നാൽ ഇന്ന് കുട്ടപ്പൻ നഗരത്തിലേക്ക് പോകാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |