പത്തനംതിട്ട : ഫുൾ വോൾട്ടേജിൽ ചിരിച്ച് സ്വാഗതം നൽകുന്ന സഫിക്കൊരു ഹായ് പറഞ്ഞാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലേക്കുള്ള പ്രവേശനം. മുസലിയാർ കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുഞ്ഞൻ റോബോർട്ടാണ് സഫി. കയ്യിൽ മേളയുടെ വിവരങ്ങളടങ്ങിയ നോട്ടീസുമായാണ് സഫി മുമ്പിലെത്തുന്നത്.
മേളയുടെ മതിൽക്കെട്ട് കടന്ന് ചെല്ലുമ്പോൾ ഏതോ പഴയ ഗ്രാമത്തെ അനുസ്മരിപ്പിക്കും വിധം ഓലമേഞ്ഞ ഒരു വീടും വയലും കയറുകൊണ്ടുള്ള കുട്ടയും നാട്ടുവഴിയും കാണാം. ടൂറിസം വകുപ്പിന്റെ സ്റ്റാളാണിത്.
ചരിത്രത്തിന്റെ ഏടുകൾ കാണാം പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാളിൽ. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് മുതൽ പിണറായി വരെയുള്ളവരുടെ കാലങ്ങൾ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. തെയ്യവും തിറയും പടയണിയും മോഹിനിയാട്ടവും കഥകളിയുമെല്ലാം കൂടുതൽ ആകർഷകമാക്കുന്നു. ആശുപത്രി, വീടുകൾ, സിനിമ, വിദ്യാഭ്യാസം, ഗതാഗതം, കയർ, കടയും കച്ചവടവും, ജലഗതാഗതം, സംസാര ചരിത്രം, വേഷവും സംസ്കാരവും തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലുണ്ടായ മാറ്റങ്ങൾ മേളയിൽ ചിത്രങ്ങളായി തെളിയുന്നു.
പൊലീസിന്റെ സ്റ്റാളിൽ വിവിധ റൈഫിൾസുകൾ കൗതുകമാണ്. എ.കെ 47, റൈഫിൾസ് നമ്പർ വൺ, പമ്പ് ആക്ഷൻ ഗൺ, സി.എം സ്റ്റെൻ, ഫെഡറൽ റിയോട്ട് ഗ്യാസ് ഗൺ, റൈഫിൾ 5.56 ഇൻസാസ്, സബ്മെഷീൻ ഗൺ, റൈഫിൽ 22 മോഡൽ 2, എം.എസ്.എൽ , പിസ്റ്റൾ, ഡിറ്റക്ടർ, അഗ്നിവർഷ എന്നിവയെല്ലാം പൊതുജനങ്ങൾക്ക് കാണാനും മനസിലാക്കാനും സാധിക്കും. മോട്ടോർവെഹിക്കിൾ വകുപ്പിന്റെ സ്റ്റാളിൽ 1940, 49 മുതലുള്ള വാഹനങ്ങളുടെ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുന്നതെങ്ങനെയെന്നും ഇവിടെ കാണിച്ചുതരും.
സംസ്ഥാനത്തെ കിഫ്ബി പ്രോജക്ടുകളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയിട്ടുണ്ട്. ബിഗ് സ്ക്രീനിൽ ഇവ പ്രദർശിപ്പിച്ചിരിക്കുന്നു. കിഫ്ബിയിലുൾപ്പെട്ട കെട്ടിടങ്ങളുടെ മാതൃകയുമുണ്ട്. ആരോഗ്യം കാക്കുന്ന കാഴ്ചാനുഭവമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളുടെ പ്രദർശനം ശ്രദ്ധേയമാണ്. ലഹരി ഉപയോഗിച്ച് രോഗ ബാധിതരായവരുടെ കരൾ, വൃക്ക, തലച്ചോർ, ഹൃദയം എന്നിവയുടെ മാറ്റം എക്സൈസ് വകുപ്പിന്റെ സ്റ്റാളിൽ കാണാം.
പ്രദർശനം
7 ദിവസം 179 സ്റ്റാളുകളിൽ
നൂറിലേറെ സ്റ്റാളുകൾ,
കലാസാംസ്കാരിക പരിപാടികൾ,
പ്രദർശന വിപണനമേളകൾ,
നവീനസാങ്കേതിക വിദ്യകളുടെ പ്രദർശനം,
എന്റെ കേരളം ചിത്രപ്രദർശനം,
വികസന കാഴ്ചകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |