കോന്നി : കാലാവസ്ഥ വ്യതിയാനം വനത്തിലെ ഈറ്റക്കാടുകളുടെ സമ്പന്നതയേയും ബാധിച്ചു. കോന്നി, റാന്നി വനംഡിവിഷനുകളിലെയും പെരിയാർ ടൈഗർ റിസർവിലെ ശബരിമല വനത്തിലെയും ഈറ്റക്കാടുകൾ നാശത്തിന്റെ വക്കിലാണ്. പുഷ്പിക്കലും പുനർവളർച്ചയും ഇല്ലാതെയായിരിക്കുന്നു. അണക്കെട്ടുകളുടെ പരിസരത്തും ഉയർന്ന ഭാഗങ്ങളിലും തഴച്ചു വളരുന്ന ഈറകളാണ് ഇല്ലാതെയാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള വനമേഖലയിലെ ഈറകൾപോലും ഇല്ലാതെയായി. ഇവ വെട്ടുമ്പോൾ പുതുനാമ്പുകൾ നശിപ്പിക്കപ്പെടുന്നതും പുതിയവ വളരാൻ തടസമാകുന്നു. ഈറ്റച്ചെടികൾ പുഷ്പിക്കുന്ന സീസൺ ഒക്ടോബർ മുതലാണ്. സംസ്ഥാനത്തെ വനമേഖലകളിൽ വെള്ളീറ്റ, കരീറ്റ, അമയിറ്റ എന്നീ മൂന്ന് തരത്തിലുള്ള ഈറ്റകളാണ് കാണുന്നത്. തിരുവിതാംകൂറിലെ വനമേഖലയിൽ മാത്രം കാണപ്പെടുന്ന ഒരിനമാണ് ഒക്‌ലാന്റ് ട്രാവൻകൂറിക്ക. വനപ്രദേശത്ത് 1500 എം.എം മഴ ലഭിക്കുന്ന ഭാഗങ്ങളിലാണ് ഈറ്റ വളരുക. ഇവയുടെ വളർച്ചയ്ക്ക് മഴയും മിതമായ വേനലും വേണം. വനത്തിലെ ഇക്കോ സിസ്റ്റത്തിന്റെ പ്രധാന ഘടകമായ ഈറ്റകൾ നശിക്കുന്നത് വരാൻ പോകുന്ന ഭക്ഷ്യക്ഷാമത്തിന്റെയും കാടിന്റെ നാശത്തിന്റെയും സൂചകങ്ങളാണെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഈറ്റകൾ ഭക്ഷണമാക്കിയിരുന്ന കാട്ടാനകൾ അടക്കമുള്ള വന്യജീവികൾ കാടിറങ്ങുന്നതും നാശത്തിന്റെ സൂചനകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |