പത്തനംതിട്ട : തിരക്കേറിയ സമയങ്ങളിൽ ടി.കെ റോഡിനേക്കാളും വാഹനക്കുരുക്കാണ് കളക്ടറേറ്റ് റോഡിൽ. പ്രവേശന കവാടം കടന്നാൽ റോഡിന്റെ ഇരുവശത്തും കാർ പാർക്കിംഗ്. കളക്ടറേറ്റിലേക്ക് നടന്നുപോകേണ്ടവർക്ക് വഴിയില്ല. നടപ്പാതയാകേണ്ട സ്ഥലമാണ് കാർ പാർക്കിംഗിന് ഉപയോഗിക്കുന്നത്. ഒരു ഭാഗത്തായി കളക്ടറേറ്റ് മാർച്ചുകൾ തടയാനുള്ള പൊലീസിന്റെ ബാരിക്കേഡും സൂക്ഷിച്ചിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിലൂടെ കയറ്റത്തോടുകൂടിയ അഞ്ച് കൊടുംവളവുകൾ കയറി വേണം കളക്ടറേറ്റിലെത്താൻ. ടി.കെ റോഡിൽ ബസുകളിൽ വന്നിറങ്ങുന്ന ജീവനക്കാരും പൊതുജനങ്ങളും വശങ്ങളിലെ വാഹന പാർക്കിംഗ് കാരണം റോഡിന് നടുവിലൂടെയാണ് നടക്കുന്നത്. പിന്നാലെ വരുന്ന വാഹനങ്ങൾ നടന്നുപോകുന്നവരെ ഇടിച്ചു തെറിപ്പിക്കാനുള്ള സാദ്ധ്യതയേറെയാണ്. ജില്ലാ കളക്ടർ ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഇടുങ്ങിയ റോഡിലൂടെയാണ് എത്തുന്നത്.
കളക്ടറേറ്റ് റോഡിന്റെ ഇരുവശങ്ങളിലുമായി ഇന്നലെ 36കാറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഇതിന് നടുവിലൂടെ ഒരു കാറിന് കഷ്ടിച്ച് പോകാനുളള സ്ഥലത്തുകൂടിയാണ് മറ്റ് വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്നത്.
ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിംഗ് കാരണം അടിയന്തര സാഹചര്യങ്ങളിൽ അഗ്നിരക്ഷാ സേനയുടേത് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കളക്ടറേറ്റിലേക്ക് എത്താനാകില്ല.
പാർക്കിംഗിന് സ്ഥലമില്ല
കളക്ടറേറ്റിലെത്തുന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങൾക്ക് പാർക്കിംഗിന് സൗകര്യങ്ങളില്ല. റോഡിൽ വാഹനങ്ങൾ ഇടേണ്ട സാഹചര്യമാണുളളത്. കളക്ടറേറ്റ് ബിൽഡിംഗിലും പരിസരങ്ങളിലമായി ഇരുപത് സർക്കാർ ഒാഫീസുകൾ പ്രവർത്തിക്കുന്നു. നാനൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പകുതിയിലധികം പേരും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. നൂറോളം ജീവനക്കാർ കാറുകളിൽ വരുന്നു. മറ്റുള്ളവർ ഇരുചക്ര വാഹനങ്ങളിലും. മഴക്കാലമായതോടെ വാഹനങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കളക്ടറേറ്റ് കോമ്പൗണ്ടിൽ നേരത്തെ പാർക്കിംഗ് സ്ഥലമായിരുന്ന ഭാഗത്ത് പ്ളാനിംഗ് ഒാഫീസും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒാഫീസും പണിതു. പ്ളാനിംഗ് കമ്മിഷൻ ഒാഫീസിന്റെ അടിവശം പാർക്കിംഗ് ഏരിയയാണ്. ഇതു തുറന്നുകൊടുത്താൽ കുറച്ച് വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം.
റോഡ് തകർന്നു, വൺവേ തെറ്റിച്ച് വാഹനങ്ങൾ
കളക്ടറേറ്റിലേക്ക് പോകേണ്ട റോഡിലൂടെ വൺവേ സംവിധാനം തെറ്റിച്ച് വാഹനങ്ങൾ തിരിച്ചു വരുന്നു. കളക്ടറേറ്റിൽ നിന്ന് പുറത്തേക്ക് പോകേണ്ട റോഡ് തകർന്നിട്ട് ഒരു വർഷത്തിലേറെയായി. മഴ പെയ്തതോടെ റോഡിലെ കുഴിയുടെ ആഴം കൂടി. ഇരുചക്ര വാഹനങ്ങളും ഒാട്ടോറിക്ഷകളും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായി. കളക്ടർ അടക്കം ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന റോഡായിട്ടും പരിതാപകരമായി നില തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |