അടൂർ : ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള അടൂർ റവന്യൂ ടവറിലെ തകരാറിലായ ഒരു ലിഫ്റ്റും അഗ്നിരക്ഷാ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കാൻ നടപടിയാകുന്നു. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികൾ തുടങ്ങി. അഞ്ചുനില കെട്ടിടത്തിന്റെ പടിഞ്ഞാറും കിഴക്കുമുള്ള ലിഫ്റ്റുകൾ അടിക്കടി തകരാറാലാകുന്നത് സർക്കാർ ഒാഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ടവറിലെ ലിഫ്റ്റുകൾ ഇൗമാസം ദിവസങ്ങളോളം തകരാറിലായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ 12ന് 'ലിഫ്റ്റിൽകുടുങ്ങി സർക്കാർ ഒാഫീസുകൾ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ തൊട്ടടുത്ത ദിവസം തകരാറിലായ കിഴക്കുഭാഗത്തെ ലിഫ്റ്റ് പ്രവർത്തന സജ്ജമാക്കി. വൈദ്യുതി തകരാറായിരുന്നു ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണം. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നഗരസഭാ ചെയർമാൻ ഡി.സജി ഹൗസിംഗ് ബോർഡ് ചെയർമാന് നിവേദനം നൽകിയിരുന്നു. തുടർന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ ഹൗസിംഗ് ബോർഡ് നടപടികൾ ആരംഭിച്ചത്. 27 ലക്ഷം രൂപയെങ്കിലും പുതിയ ലിഫ്റ്റിന് ചെലവാകുമെന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി.സുനീർ പറഞ്ഞു. ചെയർമാൻ തൊട്ടടുത്ത ദിവസങ്ങളിൽ റവന്യൂ ടവർ സന്ദർശിക്കും.
അഗ്നിരക്ഷാ സംവിധാനം ഒരുക്കും
ഒരു ഡസനിലധികം സർക്കാർ ഒാഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണെങ്കിലും അഗ്നിരക്ഷാ ഉപകരണങ്ങളെല്ലാം നാശോന്മുഖമാണ്. അഗ്നിരക്ഷാ സേനയുടെ എൻ. ഒ. സി ഇല്ലാതെയാണ് ഒാഫീസുകൾ പ്രവർത്തിക്കുന്നത്. അടുത്തിടെ ഇൗ കെട്ടിടത്തിലെ അഭിഭാഷകന്റെ ഒാഫീസിൽ തീപിടിത്തം ഉണ്ടായപ്പോൾ അഗ്നിശമനവിഭാഗം എത്തിയാണ് തീ അണച്ചത്. റവന്യൂ ടവർ നിർമ്മിച്ചപ്പോൾ സ്ഥാപിച്ച ഉപകരണങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇവ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന നിർദ്ദേശം അഗ്നിരക്ഷാസേന നൽകിയിട്ടുണ്ട്. തുടർന്നാണ് ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാൻ നടപടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |