പത്തനംതിട്ട : നഗരസഭ ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ യാർഡ് ബലപ്പെടുത്തുന്നതിനും രണ്ടാം ഘട്ടത്തിൽ നിലവിലുള്ള കെട്ടിടം മോടിപിടിപ്പിക്കുന്നതിനുമാണ് തീരുമാനം. കഴിഞ്ഞ 10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണമായും തകർന്നനിലയിലാണ്.
മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. സ്റ്റാൻഡ് നിർമ്മാണ വേളയിൽ മണ്ണിട്ട് ഉറപ്പിച്ച് യാർഡ് നിർമ്മിക്കുന്നതിൽ പിഴവുണ്ടായി.
നിർമ്മാണ ചെലവ് 5 കോടി,
തുക വായ്പയായി കണ്ടെത്തും
തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിലെ ഗവേഷണ വിഭാഗം പ്രൊഫസറായ ഡോ.എൻ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പഠനം നടത്തി. നിലം നികത്തിയ ഭൂമിയായതിനാൽ ജലത്തിന്റെ അംശം കൂടുതലാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 5 കോടി രൂപയാണ് ചെലവ്. തുക വായ്പയായി കണ്ടെത്താനാണ് കൗൺസിൽ തീരുമാനം.
ബസ് സ്റ്റാൻഡിന്റെ ഒരു യാർഡിൽ നിലവിൽ ഭാഗികമായി ചെയ്തിട്ടുള്ള ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള പണി ദീർഘകാലം നിലനിൽക്കുന്നതല്ല എന്നും പഠനസംഘം അഭിപ്രായപ്പെട്ടു. യാർഡിന്റെ ഒന്നര മീറ്റർ താഴ്ചയിൽ പ്ലാസ്റ്റിക് അടക്കമുള്ള അവശിഷ്ടങ്ങൾ ഉപയോഗിച്ചിട്ടുള്ളതായി പഠനത്തിൽ കണ്ടെത്തി. ഇക്കാരണത്താലാണ് യാർഡ് തുടർച്ചയായി താഴുന്നതെന്ന് മണ്ണ് പരിശോധനയിൽ കണ്ടെത്തി. നാലര മീറ്ററോളം മണ്ണ് യാർഡിൽ നിന്ന് മാറ്റിയതിനു ശേഷം ഓരോ ലെയർ മണ്ണിട്ട് ഉറപ്പിക്കുന്നതിനും ബിയറിംഗ് കപ്പാസിറ്റി അനുസരിച്ച് കോൺക്രീറ്റോ ഇന്റർലോക്കോ പാകണമെന്നാണ് നിർദ്ദേശം. പണികൾ വേനൽക്കാലത്ത് നടത്താനാണ്
എൻജിനീയറിംഗ് വിഭാഗം ശുപാർശ ചെയ്തിട്ടുള്ളത്.
"പുതിയ ബസ് സ്റ്റാൻഡ് യാർഡ് ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ"
ടി. സക്കീർ ഹുസൈൻ,
നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |