പത്തനംതിട്ട: സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പരിശോധനയും ബോധവത്കരണവും ശക്തമാക്കി. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് പത്തനംതിട്ട ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്കിലെ അറുപതോളം സ്‌കൂൾ വാഹനങ്ങൾ പരിശോധന നടത്തി, ന്യൂനതകൾ കണ്ടെത്തിയവ പരിഹരിച്ച് ഹാജരാക്കാൻ നിർദേശിച്ചു. ജില്ലയിൽ ഇന്നലെ 202 സ്‌കൂൾ വാഹനങ്ങളാണ് പരിശോധിച്ചത്.
28ന് മല്ലപ്പള്ളി, പത്തനംതിട്ട ഓഫീസുകളിലും 30ന് കോന്നി സബ് ആർ.ടി ഓഫീസിലും സൈക്കോളജി, നിയമം, വാഹനത്തെക്കുറിച്ചുള്ള സാങ്കേതിക അവബോധം എന്നിവയെ അടിസ്ഥാനമാക്കി സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ക്ലാസ് നൽകും. തിരുവല്ല സബ് ആർ.ടി ഓഫീസിൽ നടത്തിയ ബോധവത്ക്കരണ പരിപാടിയിൽ 260 സ്‌കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് ട്രെയിൻഡ് ഡ്രൈവർ എന്ന ഐ.ഡി കാർഡ് നൽകും. വാഹന പരിശോധനാ വേളയിൽ കാർഡ് ധരിച്ചിട്ടില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.
സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവും ഹെവി വാഹനം ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. സ്‌കൂൾ ബസ് ഡ്രൈവർമാർ വൈറ്റ് കളർ ഷർട്ടും കറുപ്പ് പാന്റും യൂണിഫോമായി ധരിക്കേണ്ടതും മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ കുട്ടികളെ കൊണ്ടുവരുന്ന ഡ്രൈവർമാർ കാക്കി യൂണിഫോം ധരിക്കേണ്ടതുമാണ്.
സ്‌കൂൾ ബസ് ഡ്രൈവർമാർ സാമൂഹിക പ്രതിബദ്ധത ഉള്ളവരും അച്ചടക്കം ഉള്ളവരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്തവരുമാണെന്ന് സ്‌കൂൾ മേധാവികൾ ഉറപ്പുവരുത്തണമെന്ന് ആർ.ടി.ഒ അറിയിച്ചു. കുട്ടികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ എന്നിവർക്കിടയിൽ അഭിപ്രായ സർവേ നടത്തി മാതൃകാ ഡ്രൈവറെ തിരഞ്ഞെടുത്ത് മോട്ടോർ വാഹനവകുപ്പ് ഉപഹാരം നൽകി ആദരിക്കും.
മാതൃകാ ഡ്രൈവറെ ആദരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |