പത്തനംതിട്ട : അബാൻ മേൽപ്പാലത്തിലെ പൈലിംഗിന് ശേഷം മണൽനിറച്ച് ഭാരം പരിശോധിക്കുന്നത് നാളെ പൂർത്തിയാകും. 600ടൺ മണൽ നിറച്ചാണ് ഭാരം പരിശോധിക്കുന്നത്. ഉള്ളിൽ മണൽ നിറച്ച് ഇടിഞ്ഞു വീഴാതിരിക്കാൻ നാല് വശങ്ങളിലും മണൽ നിറച്ച ചാക്കുകൾ അടുക്കുന്ന ജോലികളാണ് നടക്കുന്നത്. ആറ് മീറ്റർ ഉയരത്തിലാണ് മണൽ നിറയ്ക്കുക. കഴിഞ്ഞ ദിവസം ജെ.സി.ബിയുടെ കൈ കൊണ്ട് മണൽചാക്കുകൾ ഇടിഞ്ഞുവീണിരുന്നു. തൊഴിലാളികൾ ഉച്ചഭക്ഷണത്തിന് പോയ സമയത്തായിരുന്നു സംഭവം.
മേൽപ്പലത്തിന് 90 പൈലുകളാണ് നിർമ്മിക്കുന്നത്. മേൽപ്പാലത്തിന്റെ ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപന റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും നിർമ്മിക്കും. 23 സ്പാനുകളാണ് പാലത്തിനുള്ളത്. സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്കുവശത്ത് പെട്രോൾ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപ്പാലം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല.
ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |