പത്തനംതിട്ട : സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. കുട്ടികൾക്കായി സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലും അദ്ധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഭൂരിഭാഗം സ്കൂളുകളിലേയും അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ കൊവിഡ് പ്രതിരോധത്തിനാവശ്യമായ കാര്യങ്ങളടക്കം കുട്ടികൾക്കായി എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടില്ല. ജില്ലാ പ്രവേശനോത്സവം ആറൻമുള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് നടക്കുക.
വാക്സിൻ പൂർത്തിയാക്കാതെ കുട്ടികൾ
സ്കൂൾ തുറക്കാറായിട്ടും കുട്ടികളുടെ വാക്സിനേഷൻ ഇതുവരെ പൂർത്തിയായില്ല. പന്ത്രണ്ട് മുതൽ 14 വരെ വയസുള്ളവരിൽ ആദ്യ ഡോസ് എടുക്കാത്ത 7007 കുട്ടികളുണ്ട്. 74 ശതമാനം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളു. രണ്ടാം ഡോസ് എടുത്ത കുട്ടികൾ 39 ശതമാനം മാത്രമാണ്. 15 മുതൽ 17 വയസുവരെയുള്ളവരിൽ 82 ശതമാനം ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ 62 ശതമാനം മാത്രമാണ് സെക്കൻഡ് ഡോസ് വാക്സിൻ എടുത്തിട്ടുള്ളത്. കൊവിഡ് സാഹചര്യം കുറഞ്ഞതും കൊവിഡിനെ പേടിക്കേണ്ടെന്ന ധാരണയുമാണ് വാക്സിനെടുക്കാൻ കുട്ടികളെ രക്ഷിതാക്കൾ അനുവദിക്കാത്തതിന് കാരണം. എന്നാൽ സ്കൂൾ തുറക്കുമ്പോൾ ഇടപെടാനുള്ള സാഹചര്യം കൂടുതലായതിനാൽ രോഗം പകരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
ഒഴിവ് നികത്തിയിട്ടില്ല
ജില്ലയിലെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക, അനദ്ധ്യാപക ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല. എല്ലാ സ്കൂളിലും ഒന്നോ അതിലധികമോ ഒഴിവെങ്കിലും ഉണ്ടാകും. എപ്ലോയ്മെന്റ് എക്സേഞ്ച് വഴി താൽകാലികമായി ഒഴിവുകൾ നികത്തുകയാണ് നിലവിൽ.
പുസ്തക വിതരണം തൊണ്ണൂറ് ശതമാനം പൂർത്തിയായി
ജില്ലയിലെ പതിനൊന്ന് ഉപജില്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. ഒന്ന് മുതൽ പത്ത് വരെ എയ്ഡഡ്, അൺ എയ്ഡഡ് ക്ലാസുകളിലായി തൊണ്ണൂറ് ശതമാനത്തോളം പാഠപുസ്തകങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ പാഠപുസ്തക വിതരണം പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |