പള്ളിക്കൽ : ഒന്നിച്ചു ജനിച്ചു. ഇനി ഒന്നിച്ചു പഠിക്കും. അറിവിന്റെ ആദ്യപാഠങ്ങൾ നുകരാൻ അക്ഷരമുറ്റത്തേക്ക് എത്തിയത് നാല് പെൺകുരുന്നുകൾ. പള്ളിക്കൽ രതീഷ് ഭവനത്തിൽ രതീഷിന്റെയും സൗമ്യയുടെയും മക്കളായ അനാമിക, ആത്മിക, അദ്രിക, അവനിക എന്നിവരാണ് ഇന്നലെ കൗതുകമുണർത്തി പള്ളിക്കൽ ഇടിഞ്ഞയ്യത്ത് ഗവ.എസ്.കെ.വി.എൽ.പി സ്കൂളിലെ എൽ.കെ.ജി ക്ലാസിലെത്തിയത്. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതോടെ ആദ്യദിനത്തിലെ താരങ്ങൾ ഇവരായിരുന്നു. ഒറ്റപ്രസവത്തിൽ ഉള്ളതാണ് നാലുപേരും. 2018 മാർച്ച് 10ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നാൽവർ സംഘത്തിന്റെ ജനനം. ആശാൻ പള്ളിക്കൂടത്തിൽ ഒരു വർഷം അക്ഷരം പഠിച്ചിരുന്നു. വീട്ടിലെ പോലെ തന്നെ സ്കൂളിലും ഒന്നിച്ച് കളിച്ച് നടക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നാൽവർസേന. കൗതുകമുണർത്തി സ്കൂളിലെത്തിയ അപൂർവ കുട്ടിക്കുറുമ്പുകളെ സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകർ.
100ന്റെ തിളക്കത്തിൽ കാർത്ത്യായനിയമ്മയും
സാക്ഷരതാമിഷന്റെ നാലാംതരം തുല്യതാപരീക്ഷയിൽ ഒന്നാംറാങ്കും രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് നാരിശക്തി പുരസ്കാരവും നേടിയ കാർത്ത്യായനിയമ്മയായായിരുന്നു ഇടിഞ്ഞയ്യത്ത് സ്കളിലെ വിശിഷ്ഠ അതിഥി. 100-ാം വയസിലും മനസിന്റെ ചെറുപ്പം നിലനിറുത്തി ഇപ്പോൾ ഏഴാംക്ലാസ് പഠനവും കമ്പ്യൂട്ടർ പരിശീലനവും നടത്തുകയാണ് കാർത്ത്യായനിയമ്മ. നാൽവർ സംഘത്തെയും മറ്റ് കുട്ടികളെയും മടിയിലിരുത്തി താരാട്ട് പാടാനും കഥകൾ പറഞ്ഞു കൊടുക്കാനും കാർത്ത്യായനിയമ്മ മറന്നില്ല. പ്രായം തളർത്താത്ത ആവേശത്തിൽ കുട്ടികൾക്കൊപ്പം കാർത്ത്യായനിയമ്മയും കൂടിയപ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രവേശനോത്സവം അവിസ്മരണീയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |