അടൂർ : തനതു കൃഷി സമ്പ്രദായത്തിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന കാർഷിക സംസ്കാരം വളർത്തിയടുക്കാൻ കഴിയൂ എന്ന ചിന്തയിലാണ് പ്രവാസി മലയാളിയായ ചായലോട് പള്ളിതെക്കേതിൽ സാം ജോർജ്ജ് ഫലവൃക്ഷത്തോട്ടത്തിനും കുട്ടിവനത്തിനും മണ്ണിൽ ഇടമൊരുക്കിത്. ഭൂമിക്ക് തണലൊരുക്കുന്നതിനൊപ്പം പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യനും പക്ഷിജാലങ്ങൾക്കും കൂടും ഭക്ഷണവുമൊരുക്കാം എന്ന ചിന്തയും പകരുന്നു ഇൗ പ്രകൃതിസ്നേഹി.
ചിക്കാഗോയിൽ നാൽപ്പത് വർഷത്തിലേറെയായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ സേവനം അനുഷ്ഠിച്ചുവരുന്ന സാം ജോർജ്ജ് ഏക്കർ കണക്കിന് ഭൂമിയിലെ റബർ മരങ്ങൾ മുറിച്ച് മാറ്റിയാണ് ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നത്. ഇതിനായി 10 ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ചുമാറ്റി, ഒപ്പം ഉണ്ടായിരുന്നു രണ്ടേക്കർ കൂടി ചേർത്ത് 12 ഏക്കറിൽ ഫലവൃക്ഷത്തോട്ടം വിഭാവനം ചെയ്തു. ചായലോട് ഊട്ടുപാറയിലാണ് വേറിട്ട ഫലവൃക്ഷത്തോട്ടം വളരുന്നത്. ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ആയിരത്തോളം ഇനങ്ങൾ നട്ടാണ് ജൈവവൈവിദ്ധ്യ കാർഷികേന്ദ്രത്തിന് രൂപം നൽകിയത്. ഫലവൃക്ഷങ്ങളുടെ ഒരുതോട്ടം ഒരുക്കുക എന്ന ആഗ്രഹമുദിച്ചപ്പോൾ പ്രകൃതി സ്നേഹിയും ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാ വാർഡ് മെമ്പറും സഹപാഠിയുമായ ബാബുജോണിന്റെ അഭിപ്രായമാരായുകയായിരുന്നു. ഇരുവരും ചേർന്നുള്ള ആശയവിനിമയങ്ങൾക്കൊടുവിലാണ് ഭക്ഷ്യസുരക്ഷ മുൻനിറുത്തിയുള്ളതും പരിസ്ഥിതിക്കിണങ്ങിയതുമായ കൃഷി അനുവർത്തിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. ആപ്പിൾ, വിവിധയിനം വരിക്കചക്ക, മാവുകൾ, പേര, നെല്ലി, മിറക്കിൾ ഫ്രൂട്ട്, ചാമ്പ തുടങ്ങി വിവിധയിനം പഴവർഗങ്ങൾക്ക് പുറമേ പ്രകൃതിയുടെ ആവാസവ്യവസ്ഥയെ നിലനിറുത്താനാവശ്യമായ മുള, ഇൗറ, ആൽ, അത്തി, ഇത്തി, കമ്പകം തുടങ്ങി നിരവധി വനവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളും ഇവിടെ വളരുന്നു. രണ്ടുവർഷത്തിനിടെ വൈവിദ്ധ്യങ്ങളായ ഫലങ്ങൾ ഇവിടെ കായ്ച്ചു തുടങ്ങും. കാർഷിക മേഖലയിലെ വളർച്ചയ്ക്കൊപ്പം പ്രകൃതിയോട് ഇഴചേർന്ന വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കുക എന്നതാണ് ഭാവിലക്ഷ്യം. ഇതിനായി ആയുർവേദ കേന്ദ്രം, വിവിധതരം കോട്ടേജുകൾ, കൺവെൻഷൻ കേന്ദ്രം, സ്പോർട്സ് കേന്ദ്രം എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |