പത്തനംതിട്ട: അബാൻ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികൾ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള റോഡിലേക്കെത്തിയതോടെ നിയന്ത്രണം കർശനമായി.
ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം പൂർണമായും അടച്ചിടേണ്ട സാഹചര്യമാണ്. നാളെ മുതൽ നിയന്ത്രണം നടപ്പാക്കും.
പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ഓപ്പൺ സ്റ്റേജ് മുതൽ കെ.എസ്.ആർ.ടിസി ഉപയോഗിച്ചുവരുന്ന യാർഡിന്റെ പ്രവേശന കവാടംവരെയുള്ള ഭാഗത്താണ് നാളെ മുതൽ പൈലിംഗ് ജോലികൾ നടക്കുന്നത്. സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്കു കയറുന്ന ഭാഗം ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിലുള്ള ഭാഗം കഴിഞ്ഞ് മാത്രമേ ഇവിടെ പൈലിംഗ് ജോലികൾ ആരംഭിക്കു. അതുകൊണ്ടുതന്നെ ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യേണ്ടത് സ്വകാര്യ ബസിന്റെ ഭാഗത്തുകൂടിയാണ്. കെ.എസ്.ആർ.ടി.സി പുതുതായി നിർമ്മിച്ച ടെർമിനലിൽ നിന്ന് 16 മുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതിനാൽ അതുവരെ നിലവിലെ യാർഡിലേക്കു പ്രവേശനത്തിനു തടസമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സെൻട്രൽ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ് , മൈലപ്ര ഭാഗത്തുനിന്നെത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറാൻ ബുദ്ധിമുട്ടും. ഈ ബസുകളെല്ലാം സെൻട്രൽ ജംഗ്ഷൻ വഴി അബാൻ ജംഗ്ഷനിലെത്തി സ്റ്റാൻഡിൽ കയറേണ്ടിവരും. തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകളാണ് ഇതുവഴി സ്റ്റാൻഡിലെത്തുന്നത്. അടൂർ, പന്തളം ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾക്ക് സ്റ്റേഡിയം ജംഗ്ഷനിൽ തിരിഞ്ഞു പോകാം. ഇതോടെ കളക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജംഗ്ഷൻ ഭാഗങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാർ ബുദ്ധിമുട്ടാലാകും. നഗരത്തിൽ ഗതാഗത പ്രശ്‌നങ്ങൾ രൂക്ഷമാകാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |