കോഴഞ്ചേരി : പ്രളയത്തിന് ശേഷം ഒഴുക്ക് സുഗമമാക്കാൻ പമ്പാനദിയിൽ നിന്ന് നീക്കം ചെയ്ത മണ്ണ് ലേലം ചെയ്യാത്തതിനാൽ സ്റ്റേഡിയത്തിൽ കുമിഞ്ഞുകൂടി. കഴിഞ്ഞ പ്രളയത്തിൽ നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണലും ചെളിയും കലർന്ന മണ്ണാണ് കരയ്ക്കെത്തിച്ചപ്പോൾ കൂടുതൽ വിനയായിരിക്കുന്നത്. വീണ്ടും വെള്ളപ്പൊക്കം ഉണ്ടാക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നദിയുടെ അടിത്തട്ട് താഴ്ത്തുന്നതിനാണ് മണ്ണ് നീക്കിയത്. നീക്കം ചെയ്ത മണ്ണ് ലേലം ചെയ്യുന്നതിനായി കോഴഞ്ചേരി സ്റ്റേഡിയത്തിൽ നിക്ഷേപിക്കുകയായിരുന്നു. താത്കാലിക സംവിധാനം എന്ന നിലയ്ക്കാണ് സ്റ്റേഡിയത്തിൽ നിക്ഷേപിച്ചത്.
സ്റ്റേഡിയത്തിന്റെ പകുതിയിലധികം ഇപ്പോൾ മൺക്കൂനയായി മാറിയിരിക്കുകയാണ്.
ജലസേചന വകുപ്പാണ് മണ്ണ് നീക്കം ചെയ്തത്. മണ്ണിന്റെ ലേലത്തുകയുടെ 70 ശതമാനം പഞ്ചായത്തിനും ബാക്കി 30 ശതമാനം ജലസേചന വകുപ്പിനും എന്നതാണ് കരാർ.
അതേസമയം ഗുണനിലവരം കുറഞ്ഞ മണ്ണായതിനാൽ ആവശ്യക്കാരും കുറവാണ്. മണ്ണ് നിറഞ്ഞതിനാൽ സ്റ്റേഡിയം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പൂർണമായും ചെളിക്കുളമായ നിലയിലാണ്.
മണൽ നിക്ഷേപിക്കാൻ ഒരു യാർഡ് സൗകര്യം ഒരുക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. മണൽ മാറ്റേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതും ജലസേചന വകുപ്പാണ്. ഇതിനായി നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്.
ജിജി വർഗീസ് ജോൺ
(കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്)
ലേല നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക് മണ്ണ് സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്യും. എത്രയും വേഗം ലേല നടപടികൾ തുടങ്ങും.
ജലസേചന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |