പൂങ്കാവ് ഡിപ്പോയിലെ ഈറ്റ ക്ഷാമത്തെക്കുറിച്ച് ബാംബു കോർപ്പറേഷൻ അന്വേഷണം തുടങ്ങി
പ്രമാടം :ജില്ലയിലെ പ്രധാന ഈറ്റ വിപണന കേന്ദ്രമായ പൂങ്കാവ് ഡിപ്പോയിലെ ഈറ്റ ക്ഷാമം സംബന്ധിച്ച് ബാംബു കോർപ്പറേഷൻ അന്വേഷണം തുടങ്ങി. കോർപ്പറേഷന്റെ മറ്റ് ഡിപ്പോകളിൽ ഈറ്റ ആവശ്യാനുസരണം ലഭ്യമാണെങ്കിലും പൂങ്കാവിൽ മാത്രമാണ് വിതരണം നിലച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം. ഡിപ്പോ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ആഴ്ചകളായി ഡിപ്പോയിൽ നിന്ന് ഇൗറ്റ വിതരണം ചെയ്യുന്നില്ല. ഇന്നലെയും നിരവധി ആളുകൾ ഈറ്റ വാങ്ങാൻ എത്തിയിരുന്നു.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വെറ്റില കർഷകരാണ് ഇന്നലെ പുലർച്ചെ എത്തിയത്. ഇൗറ്റ കൊണ്ടുപോകാൻ വാഹനങ്ങൾ വിളിച്ചാണ് ഇവർ എത്തിയത്. ടെമ്പോ വിളിച്ചെത്തിയ കർഷക കൂട്ടായ്മയും ഉണ്ടായിരുന്നു. ഡിപ്പോ തുറക്കുന്നതും കാത്ത് പത്തുമണി വരെ നിന്ന ശേഷം മടങ്ങുകയായിരുന്നു. പൂങ്കാവിലെ ചന്ത ദിവസങ്ങളായ ചൊവ്വയും വെള്ളിയുമാണ് ഡിപ്പോ പ്രവർത്തിക്കുന്നത്. ഈ ദിവസങ്ങളിൽ നല്ല തിരക്കാണ് ഡിപ്പോയിൽ ഉണ്ടായിരുന്നത്.
ഡിപ്പോ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് കർഷകരും പരമ്പരാഗത തൊഴിലാളികളും. ഈറ്റ ലഭ്യമല്ലാതായതോടെ ഇവർ ഏറെ പ്രതിസന്ധിയിലാണ്.
വെറ്റിലകൃഷി പന്തലിൽ കയറാൻ പാകമായി. ഈറ്റ ലഭിക്കാത്തതിനാൽ താത്കാലിക സംവിധാനത്തിലാണ് ഇവ പടർത്തിയിരിക്കുന്നത്. കമുക്, മുള തുടങ്ങിയവ എത്തിക്കണമെങ്കിൽ ഇരട്ടിയിലധികം തുക നൽകേണ്ടി വരും.
കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും പ്രതിസന്ധിയിലാണ്. അടുത്ത ആഴ്ച ഈറ്റ ലഭ്യമായില്ലെങ്കിൽ ഡിപ്പോയ്ക്ക് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |