മണ്ണടി : പേരിലെ പെരുമയിൽ മാത്രമൊതുങ്ങി മണ്ണടി വേലുത്തമ്പി ദളവാ മ്യൂസിയം. ധാരാളം സാദ്ധ്യതകൾ ഉണ്ടായിട്ടും മ്യൂസിയം വികസനത്തിനായി ഇവിടെ ഒന്നും നടപ്പാക്കിയിട്ടില്ല. ഒരു പ്രതിമ, ഒരു കെട്ടിടം, കുറെ ഛായാചിത്രങ്ങൾ ഇത്രയേയുള്ളു ദളവയുടെ മണ്ണടിയിലെ മ്യൂസിയം. സന്ദർശകരെ ആകർഷിക്കുന്ന, കൗതുകമുണർത്തുന്ന പുരാവസ്തുക്കൾ ഒന്നും ഇവിടെയില്ല. തികഞ്ഞ അവഗണനയാണ് അധികൃതർ തുടരുന്നത്.
വേലുത്തമ്പിയുടെ ഉടവാൾ മണ്ണടിയിൽ എത്തിക്കണം
വേലുത്തമ്പി ദളവയുടെ ഉടവാൾ മണ്ണടി മ്യൂസിയത്തിലെത്തിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഉടവാൾ ഇപ്പോൾ തിരുവനന്തപുരം നേപിയർ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷിക്കുന്നതിലെ സുരക്ഷാ പ്രശ്നമാണ് മണ്ണടിയിലേക്ക് ഉടവാൾ കൊണ്ടുവരാനുള്ള പ്രധാന തടസo. ഉടവാൾ മണ്ണടിയിലെത്തിയാൽ മ്യൂസിയത്തിന് പുതിയ പ്രതാപം കൈവരും.
ടൂറിസത്തിനും സാദ്ധ്യതകൾ
ചരിത്രത്തിന്റെ പിൻബലം, ഐതിഹ്യങ്ങൾ, പുരാതനമായ മണ്ണടി ദേവീക്ഷേത്രം, വേലുത്തമ്പിയുടെ സ്മരണ, കല്ലടയാറിന്റെ സാമീപ്യമുള്ള കാമ്പിത്താൻ കാവ്, അരവക്കച്ചാണി ഗുഹ ഇതെല്ലാം വേണ്ടരീതിയിൽ സംരക്ഷിച്ച് ആവശ്യമായ പ്രചാരണം കൊടുത്താൽ മികച്ച ടൂറിസം സെന്റാറായി മണ്ണടിയെ ഉയർത്താനാകും. മണ്ണടി ദേവിയുടെ പ്രതിപുരുഷനായി അറിയപ്പെട്ട അത്ഭുതസിദ്ധിയുള്ള മനുഷ്യനായിരുന്നു കാമ്പിത്താൻ. കാമ്പിത്താനെക്കുറിച്ച് കേട്ടറിഞ്ഞാണ് വേലുത്തമ്പി മണ്ണടിയിലെത്തിയത്. കല്ലടയാറിന്റെ തീരത്ത് കാമ്പിത്താന്റെ സ്മരണാർത്ഥം തഞ്ചാവൂർ ശില്പകലാ മാതൃകയിൽ ഒരു കൽമണ്ഡപം ഉണ്ട്. ഇവിടം കേന്ദ്രീകരിച്ച് കുട്ടവഞ്ചി സവാരി, ഗാർഡൻ എന്നിവ ഒരുക്കി ടൂറിസം പദ്ധതി തയ്യാറാക്കിയെങ്കിലും ഒന്നുംനടന്നില്ല. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത കൽമണ്ഡപം സംരക്ഷണമില്ലാതെ നശിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. മ്യൂസിയം ഗ്രൗണ്ടിൽ അന്താരാഷ്ട്ര പഠനഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നത് ഇന്നും പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. സ്വതന്ത്രമ്യൂസിയം പദവി മണ്ണടി മ്യൂസിയത്തിന് ലഭിക്കാത്തതും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാത്തതും സർക്കാർ കാട്ടുന്ന അവഗണനയുടെ ഉദാഹരണമാണ്. കൊട്ടാരക്കര തമ്പുരാൻ മ്യൂസിയത്തിന്റെ കീഴിലാണ് മണ്ണടി മ്യൂസിയവും. ദളവയുടെ പൂർണകായ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ട് 15 വർഷത്തിലധികമായി. ഇന്നുംഅനാശ്ചാദനം ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |