മണ്ണടി : മ്യൂസിയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരളകൗമുദി ചൂണ്ടിക്കാണിച്ച നിർദ്ദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി മണ്ണടി ദളവ മ്യൂസിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ കേരളകൗമുദി വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നവീകരണത്തിന് നിലവിൽ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാമ്പിത്താൻ കടവ് സംരക്ഷിക്കുന്നതിന് 21ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദളവയുടെ ഉടവാൾ മണ്ണടിയിലെത്തിക്കണമെന്ന് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും മ്യൂസിയത്തിന് സ്വതന്ത്ര പദവി നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാറും ആവശ്യപ്പെട്ടു.
ദളവയുടെ ഉടവാൾ വിട്ടുകിട്ടിയില്ല
മണ്ണടി : വേലുത്തമ്പി ദളവയുടെ ഉടവാൾ ഇപ്പോഴും ഡൽഹി നാഷണൽ മ്യൂസിയത്തിന്റെ ഉടമസ്ഥതയിലാണെന്നും ഇതുവരെ കേരളത്തിന് വിട്ടുകിട്ടിയിട്ടില്ലെന്നും പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു. ഉടവാൾ മണ്ണടിയിൽ എത്തിക്കണമെന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നേപിയാർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത് നാഷണൽ മ്യൂസിയവുമായുള്ള ഒരു എഗ്രിമെന്റ് പ്രകാരമാണന്നും ഉടവാളിന്റെ ഉടമസ്ഥാവകാശം കേരളത്തിനു വിട്ടുതരാൻ കേന്ദ്രഗവൺമെന്റുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അരവക്കച്ചാണി ഗുഹ നാച്ചുറൽ പ്രതിഭാസമാണന്നും പുരാവസ്തു വകുപ്പിൽ പെടുത്തുവാനുള്ള യാതൊരു തെളിവും കിട്ടിയിട്ടില്ലാത്തതിനാൽ സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |