കടമ്പനാട് : കെ.എസ്.ഇ.ബി കടമ്പനാട് സെക്ഷൻ പരിധിയിലെ തുവയൂർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായിട്ടും പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മിക്ക ദിവസങ്ങളിലും രാത്രിയിലും പകലും പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാണ്. നാട്ടുകാർ കടമ്പനാട് കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസിൽ വിളിച്ച് പരാതി പറഞ്ഞാൽ ലൈനിൽ മരം ഒടിഞ്ഞു വീണു, ട്രാൻസ്ഫോർമർ തകരാർ, 11കെ.വി തകരാർ, പോസ്റ്റിൽ വണ്ടിയിടിച്ചു എന്നീ സ്ഥിരം മറുപടികളാണ് ലഭിക്കുന്നത്. വൈദ്യുതി മുടങ്ങിയാൽ കുറഞ്ഞത് ആറ് മണിക്കൂറിന് ശേഷമാണ് പുന:സ്ഥാപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി മന്ത്രിക്ക് പരാതി അയച്ചതിനെ തുടർന്നാണ് കെ.എസ്.ഇ.ബി ഒാഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നത്.
വൈദ്യുതി മുടങ്ങുന്നതു കാരണം വീടുകളിൽ ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള മരുന്നുകൾ കേടാകുന്നു. മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകാരണം ടാങ്കുകളിൽ വെള്ളം നിറയ്ക്കാൻ കഴിയുന്നില്ല. രണ്ട് വർഷമായി പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാണ്. കൊവിഡ് ലോക് ഡൗൺ കാലത്ത് തുടർച്ചയായുള്ള വൈദ്യുതി മുടക്കം കാരണം കുട്ടികൾക്ക് ഒാൺലൈൻ ക്ളാസുകൾ നഷ്ടപ്പെട്ടിരുന്നു. ക്ളാസെടുക്കാൻ കഴിയാതെ അദ്ധ്യാപകരും പ്രതിസന്ധിയിലായിരുന്നു.
വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം തേടി കടമ്പനാട് കെ.എസ്.ഇ.ബി ഒാഫീസ് ഉപരോധം അടക്കമുള്ള സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ആദ്യ ഘട്ടമായി വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും പരാതി നൽകും അറുപതോളം വീട്ടുകാർ ചേർന്ന് പൗരസമിതി രൂപീകരിച്ചു.
'' വൈദ്യുതി ബില്ല് അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ പിറ്റേന്ന് വീടുകളിൽ ഫ്യൂസ് ഉൗരാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തും. ഇൗ ശുഷ്കാന്തി വൈദ്യുതി പുന:സ്ഥാപിക്കുന്നതിൽ കാണിക്കുന്നില്ല. ഇനി സമരമല്ലാതെ മറ്റ് മാർഗമില്ല.
സുനിൽ തോമസ്, പൗരസമിതി കൺവീനർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |