തിരുവല്ല : വേനൽമഴയും കൃഷിനാശവും കാരണം ജില്ലയിൽ ഇത്തവണ നെല്ല് സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് കുറഞ്ഞു. മൂവായിരത്തിലധികം ടണ്ണിന്റെ കുറവുണ്ടായി. കർഷകരിൽ നിന്ന് ഇതുവരെ 8,882 ടൺ നെല്ല് സംഭരിച്ചു. ജില്ലയിലാകെയുള്ള 2,232 കർഷകരിൽ നിന്നാണ് ഇത്രയും നെല്ല് കലവറയിലെത്തിയത്. സംഭരണത്തിന്റെ കണക്ക് പൂർത്തിയാക്കാൻ ഒരാഴ്ചകൂടി വേണ്ടിവരും. ഇതുകൂടി ലഭിച്ചാലും ഏകദേശം 100 ടൺ കൂടി സംഭരണ കണക്കിൽപ്പെടും. കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞതവണ 2,705 കർഷകരിൽ നിന്ന് സംഭരിച്ചത് 12,084 ടൺ ആയിരുന്നു. കാലംതെറ്റി കനത്തമഴ തുടർന്നതിനാൽ ഈ സീസണിൽ രണ്ടുമാസത്തിലധികം വൈകിയാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് അടുത്തപ്പോൾ വേനൽമഴ ചതിച്ചതും കർഷകർക്ക് വിനയായി. മഹാപ്രളയശേഷം പാടശേഖരങ്ങളിൽ എക്കൽ കയറിയതിനെ തുടർന്ന് 2019ൽ 13,156 ടൺ സംഭരിച്ചത് ജില്ലയിലെ റെക്കാഡായിരുന്നു. പിന്നീട് ഇതുവരെയും അത്രയും നെല്ല് സംഭരിക്കാനായിട്ടില്ല. എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ സ്വകാര്യമില്ലുകളാണ് സപ്ലൈകോ മുഖേന കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ചത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് ഏതാണ്ട് മുഴുവനും സപ്ലൈകോയ്ക്ക് നൽകുകയാണ്. 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപാദനമുള്ളത്.
പെരിങ്ങരയുടെ പെരുമ
ജില്ലയിൽ ഇത്തവണയും ഏറ്റവുമധികം നെൽകൃഷി ചെയ്തു വിളവെടുത്തത് പെരിങ്ങര പഞ്ചായത്തിലെ കർഷകരാണ്. 951 കർഷകരിൽ നിന്നായി 3,113 ടൺ നെല്ല് സംഭരിച്ചു. നൂറോളം കർഷകർക്ക് കൃഷിനാശമുണ്ടായി. ജില്ലയിലെ നെല്ലുൽപാദനത്തിന്റെ 35 ശതമാനവും വർഷംതോറും പെരിങ്ങരയുടെ സംഭാവനയാണ്.
23.17 കോടി നൽകി
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഭൂരിഭാഗവും കൊടുത്തുകഴിഞ്ഞു. ഇരുന്നൂറോളം പേർക്ക് മാത്രമേ ഇനി പണം നൽകാനുള്ളൂ. ഒരുകിലോ നെല്ലിന് 28 രൂപ നിരക്കിലാണ് സംഭരിച്ചത്. ഇതിൽ 19.40 രൂപ കേന്ദ്ര സർക്കാരും 8.60 രൂപ സംസ്ഥാന സർക്കാരുമാണ് നൽകുക.
ഇത്തവണ ഇതുവരെ സംഭരിച്ച നെല്ല് : 8,882 ടൺ.
കഴിഞ്ഞ വർഷം സംഭരിച്ച നെല്ല് : 12,084 ടൺ
3000 ടൺ നെല്ലിന്റെ കുറവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |