പത്തനംതിട്ട : രാസവളത്തിന്റെ വില കുതിച്ചുയരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കേന്ദ്രസർക്കാർ സബ്സിഡി കുറച്ചതിനാൽ ഇത്തവണ വലിയ വില കൊടുത്ത് വളം വാങ്ങേണ്ട ഗതികേടിലാണ് കർഷകർ. റബറിനും തെങ്ങിനും മറ്റ് കരകൃഷികൾക്കും വളം ഇടേണ്ട സമയമാണിത്. മഴ ശക്തമല്ലാത്തതുകൊണ്ട് തടങ്ങളിൽ വളം ഇട്ടാൽ ഒഴുകിപ്പോകില്ല. എന്നാൽ, വളത്തിന്റെ പൊള്ളുന്ന വില കണ്ട് പിന്തിരിയുകയാണ് കർഷകർ. മഴ ഒഴിഞ്ഞാൽ നെല്ല് വിതയ്ക്കേണ്ടതുമുണ്ട്. വില നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നത് കർഷകരെ പാടശേഖരങ്ങളിൽ നിന്ന് അകറ്റുമോയെന്നും ആശങ്കയുണ്ട്. കാലം തെറ്റിയ മഴയിൽ മുങ്ങി നെൽകൃഷി നല്ലൊരു ഭാഗവും നശിച്ചിരിക്കുകയാണ്. പാടങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞ് ബാക്കിയുള്ളത് കൊയ്തെടുത്തിട്ടു വേണം നിലമൊരുക്കാൻ. വളം വില ഇങ്ങനെ കുതിക്കുകയാണെങ്കിൽ പാടങ്ങൾ വെറുതേയിടേണ്ടിവരുമെന്ന് കർഷകർ പറയുന്നു.
നെല്ലിന്റെയും മറ്റുകാർഷിക വിളകളുടെയും ഉത്പ്പാദന ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതാണ് കർഷകരുടെ മറ്റൊരു പ്രശ്നം.
യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില ആറുമാസത്തിനുള്ളിൽ വൻ തോതിൽ വർദ്ധിച്ചു. പ്രധാനപ്പെട്ട വളങ്ങളുടെയെല്ലാം വില നിയന്ത്രിക്കുന്നത് രാസവള കമ്പനികളാണ്.
വളത്തിന് ക്ഷാമം
വില വർദ്ധിച്ചതിനൊപ്പം പ്രധാന വളങ്ങൾക്കെല്ലാം ക്ഷാമം നേരിടുകയാണ്. ഫാക്ടംഫോസ് ചാക്കൊന്നിന് വില 1500 രൂപയായി. വളക്കടകളിൽ കിട്ടാനില്ലാത്ത പ്രധാനയിനം ഫാക്ടംഫോസാണ്. കോംപ്ലക്‌സ് വളങ്ങൾ ലഭ്യമാണെങ്കിലും കർഷകർ കൂടുതലായി ഉപയോഗിക്കുന്നത് ഫാക്ടംഫോസാണ്. കഴിഞ്ഞമാസം അമോണിയം സൾഫേറ്റിന് ചാക്കിന് 1025 രൂപയായിരുന്നു വില. ഇപ്പോൾ 1100 രൂപയായി. അനുബന്ധ വളങ്ങൾക്കും വിലയേറി.
സബ്‌സിഡി കുറഞ്ഞു
യൂറിയ, പൊട്ടാഷ്, ഫോസ് ഫറസ് വളങ്ങൾക്ക് സബ്സിഡിയിൽ ഇൗ വർഷം 34 ശതമാനം കുറവാണുണ്ടായത്. കേന്ദ്രസർക്കാർ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ രാസവളം സബ്‌സിഡിക്കായി 1,40,122 കോടി വകയിരുത്തിയിരുന്നു. ഇത്തവവണ 1,05, 222 കോടിയായി കുറച്ചു. യൂറിയ സബ്‌സിഡി 75,930 കോടിയായിരുന്നത് ഇത്തവണ അത് 63,222 കോടിയായി കുറഞ്ഞു.
'' കാലംതെറ്റി പെയ്ത മഴ നെൽകൃഷിയെ ബാധിച്ചിരിക്കുകയാണ്. വിളഞ്ഞ നെല്ല് വെള്ളത്തിൽ മുങ്ങിക്കിടപ്പുണ്ട്. കൃഷി നഷ്ടത്തിലേക്കാണ്. അതിന്റെ കൂടെ വളം വില കുതിച്ചുകയറുന്നത് താങ്ങാനാവില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം.
വിജയൻ, നെൽ കർഷകൻ, ആറൻമുള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |