പത്തനംതിട്ട : ജില്ലയിൽ അതിദരിദ്രരുടെ അന്തിമപട്ടികയിൽ 2531 കുടുംബങ്ങൾ. ഇതിൽ പട്ടിക വർഗ കുടുംബങ്ങൾ 54, പട്ടികജാതി 796, തീരദേശ വാസി 8, മറ്റ് വിഭാഗങ്ങൾ 1729 എന്നിങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങൾ, വരുമാന ശേഷി ഇല്ലാത്തവർ, വാസ സ്ഥലം ഇല്ലാത്തവർ, പ്രത്യേക സാമൂഹിക വിഭാഗത്തിൽപ്പെട്ടവർ, സാമൂഹിക ദുർബലത അനുഭവിക്കുന്ന കുടുംബം എന്നിങ്ങനെ തരംതിരിച്ചാണ് അതിദരിദ്രരുടെ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വരുമാനമില്ലാത്തത് മൂലം പട്ടികയിൽപ്പെട്ടവരാണ് അധികവും. 2412 കുടുംബങ്ങൾ ഈ പട്ടികയിലുണ്ട്. 1657 കുടുംബങ്ങൾ ആരോഗ്യ പരമായ കാരണങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പോഷകാഹാരകുറവ് അടക്കം ഭക്ഷണ ലഭ്യമല്ലാത്ത 1534 കുടുംബങ്ങളുണ്ട്. വാസ സ്ഥലംമില്ലാത്തവർ 1091 എസ്.സി, എസ്.ടി, തീരദേശവാസികൾ എന്നിങ്ങനെ പ്രത്യേക സാമൂഹിക വിഭാഗത്തിൽപ്പെട്ട 578 കുടുംബവും അനാഥരായ കുട്ടികളുൾപ്പെടുന്ന സാമൂഹിക ദുർബലമായ കുടുംബം 83 എണ്ണവുമുണ്ട്. ജില്ലയിലെ അമ്പത്തി മൂന്ന് പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അതി ദരിദ്രരുടെ കണക്കെടുപ്പ് നടത്തിയത്.
അതി ജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കാൻ സാധിക്കാത്തവരെയാണ് അതി ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന ആവശ്യം നേടിയെടുക്കുന്നതിനായി ഇടയ്ക്കിടയ്ക്ക് ബുദ്ധിമുട്ടുന്നവരെ ദരിദ്ര വിഭാഗത്തിലും ദരിദ്ര അവസ്ഥ മാറികൊണ്ടിരിക്കുന്നവരെ ദാരിദ്രത്തിന്റെ വക്കിലെന്നും പദ്ധതി വേർതിരിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വിവിധ പദ്ധതി വഴി സുരക്ഷിതമായ വരുമാനം ഉറപ്പുവരുത്താൻ വേണ്ടിയാണ് സർക്കാർ കണക്കെടുപ്പ് നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്.
ജില്ലയിലെ ആകെ കുടുംബങ്ങൾ : 4,16,809
അതിദരിദ്ര കുടുംബങ്ങൾ : 2531
ലക്ഷ്യം
ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതി ദരിദ്രർക്കായി മൈക്രോ പ്ലാനുകൾ തയ്യാറാക്കും. ആവശ്യമനുസരിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കും. രോഗിയെ ഒറ്റയ്ക്കാക്കി ജോലിയ്ക്ക് പോകാൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന വരുമാന മാർഗങ്ങൾ (പശു വളർത്തൽ, കൃഷി) കണ്ടെത്തി നൽകും.
" അതി ദരിദ്രർക്ക് വരുമാനത്തിനായുള്ള പദ്ധതി നടന്നുവരികയാണ്. ആവശ്യമനുസരിച്ച് ഓരോ കുടുംബത്തിനുമാണ് പദ്ധതി തയ്യാറാക്കുന്നത്. "
എൻ. ഹരി
അതി ദാരിദ്ര നിർണയ സെൽ
നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |