അടൂർ : നഗരത്തെയും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എം.ജി റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഇൗ റോഡിന്റെ അവസ്ഥ അദ്ദേഹത്തെ അപമാനിക്കും വിധമാണ്. അത്രകണ്ട് ദയനീയമാണ് അടൂർ ആർ.ഡി.ഒ ഒാഫീസിന്റെ വശത്തൂടെയുള്ള ആനന്ദപ്പള്ളി , തുമ്പമൺ റോഡുകളെ ബന്ധിപ്പിക്കുന്ന എം.ജി റോഡിന്റെ അവസ്ഥ. അടൂർ - കോഴഞ്ചേരി റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് റോഡിന്റെ നാശത്തിന് കാരണം. അടൂർ മുതൽ ആനന്ദപ്പള്ളി വരെ പത്ത് മീറ്ററും തുടർന്ന് തെക്കേമലവരെ 12 മീറ്ററുമായി വികസിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. എം.ജി റോഡ് 12 മീറ്റായി വികസിപ്പിക്കുന്നതിന് ആദ്യം തീരുമാനമെടുത്തെങ്കിലും ജനവാസമേഖലയെന്നനിലയിൽ കൂടുതൽ ഭൂമി പണംനൽകി വാങ്ങേണ്ടിവരുമെന്നത് കണക്കിലെടുത്ത് പത്ത് മീറ്ററാക്കി ചുരുക്കുകയായിരുന്നു. പുറമ്പോക്ക് കണ്ടെത്താനായി സർവേ നടത്തുകയും അതിരുകളിൽ ശിലസ്ഥാപിക്കുകയും ചെയ്തു. മതിയായ വീതി ഇല്ലാത്ത ഇടങ്ങളിൽ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
തുമ്പമൺ മുതൽ അടൂർ ആർ.ഡി.ഒ ഒാഫീസ് ജംഗ്ഷൻ വരെ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. ഇരുചക്ര, മുച്ചക്ര വാഹനയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഒരു കുഴിയിൽ നിന്ന് അടുത്ത കുഴിയിലേക്ക് ചാടിവേണം വാഹനങ്ങൾക്ക് കടന്നുപോകാൻ. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. നിർമ്മാണം ആരംഭിക്കുന്നതിലുള്ള കാലതാമസം കണക്കിലെടുത്ത് റോഡ് താൽക്കാലികമായി സഞ്ചാരയോഗ്യമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.
റോഡിന്റെ നീളം : 2.80 കിലോമീറ്റർ
മഹാത്മാഗാന്ധിയുടെ പേരിലുള്ള റോഡിന്റെ അവസ്ഥ അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. നിർമ്മാണം അനിശ്ചിതമായി നീളുമെങ്കിൽ താൽക്കാലികമായി കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കാൻ നടപടി വേണം.
കെ.ശിവാനന്ദൻ,
പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം,
303-ാം നമ്പർ പന്നിവിഴ ശാഖ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |