SignIn
Kerala Kaumudi Online
Friday, 29 March 2024 11.54 AM IST

കരുതൽ വേണം കൗമാരത്തിന്

girl

പത്തനംതിട്ട : കാവലിരുന്ന അമ്മയുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പതിനഞ്ചുകാരി, ഡോൺ ആകാൻ കള്ള വണ്ടി കയറി നാട് വിടാൻ ശ്രമിച്ച പതിനാലുകാരൻ, പുതിയ ഫോൺ വാങ്ങി നൽകാത്തതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനൊന്നുകാരൻ, മാർക്ക് കുറഞ്ഞതിന് നാടുവിട്ട വിദ്യാർത്ഥിനി... ഇങ്ങനെ പോകുന്നു ജില്ലയിലെ കൗമാരക്കാരുടെ ജീവിതങ്ങൾ. ഒരുമാസം ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ മാത്രം എൺപത് മുതൽ നൂറ് കേസുകൾ റിപ്പോർട്ട് ചെയ്യും. വനിതാശിശുവികസന വകുപ്പുകളിലും പൊലീസ് സ്റ്റേഷനിലും വരുന്ന കേസുകൾ വേറെയുമുണ്ട്.

കൊവിഡ് സാഹചര്യങ്ങൾക്ക് ശേഷം സ്കൂൾ തുറന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് രക്ഷിതാക്കളാണ്. സ്കൂളിൽ പോകുന്നെന്ന് പറഞ്ഞ് പുറത്തുപോകുന്ന കുട്ടികൾ ലഹരിയടക്കം ഉപയോഗിക്കുന്നു. ഓൺലൈൻ പഠനം ആരംഭിച്ച സമയത്ത് എല്ലാകുട്ടികൾക്കും സ്വന്തമായി ഫോണും ലഭിച്ചു. രക്ഷിതാക്കൾക്ക് പോലുമറിയാത്ത പല ടെക്നോളജിയും കുട്ടികളുടെ വിരൽത്തുമ്പിൽ അനായാസമായി വഴങ്ങും. ഫോൺ എടുക്കരുതെന്ന് പറഞ്ഞാൽ ഓൺലൈൻ ക്ലാസിന്റേയും നോട്ട് എഴുത്തിന്റെയും പേര് പറയും. കൗമാരക്കാരെ നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് രക്ഷിതാക്കൾ. കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ പദ്ധതികളാവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സി.ഡബ്യൂ.സി.

കരുത്തോടെ സി.ഡബ്യൂ.സി

ജില്ലയിൽ ഒന്നര വർഷത്തിന് ശേഷമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തനം ഊർജിതമാക്കുന്നത്. മുമ്പ് കൊല്ലത്തെ കമ്മിറ്റിയുടെ കീഴിലായിരുന്നു ജില്ലയിലെ പ്രവർത്തനം. ചെയർമാനും നാല് അംഗങ്ങളും അടങ്ങിയ കമ്മിറ്റി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ബന്ധപ്പെട്ട എല്ലാവകുപ്പുകളും കേന്ദ്രീകരിച്ച് പരിശീലനം നടത്തുകയാണ് ആദ്യഘട്ടത്തിൽ കമ്മിറ്റി. അദ്ധ്യാപകർക്കും പ്രഥമാദ്ധ്യാപകർക്കുമടക്കം പരിശീലനം നൽകും. രക്ഷിതാക്കളേയും കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ നയിക്കും. സി.ഡബ്യൂ.സിയുടെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും പ്രാധാന്യം താഴെക്കിടയിലുള്ളവരിൽ വരെയെത്തിച്ച് കമ്മിറ്റി പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാണ് സി.ഡബ്യൂ.സിയുടെ തീരുമാനം. ഇതിനായി പഞ്ചായത്ത് തലത്തിലും ചൈൽഡ് വെൽഫെയർ സമിതികൾ സ്ഥാപിച്ച് കൃത്യമായി പരിശോധന നടത്താനും പദ്ധതിയിട്ടിരിക്കുകയാണ്.

ബാലനീതി നിയമപ്രകാരം ചൈൽഡ് വെൽഫയർ കമ്മിറ്റികൾ കേരളത്തിലെ എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളിൽ ഒരാൾ നിർബന്ധമായും വനിതയായിരിക്കണം. സംരക്ഷണവും പരിചരണവും ആവശ്യമുള്ള വിഭാഗത്തിലെ കുട്ടികളുടെ കാര്യത്തിൽ തീർപ്പ് കൽപ്പിക്കുക, ദത്ത് നൽകുന്നതിന്റെ മുന്നോടിയായി അർഹരായ കുട്ടികളുടെ ലീഗലി ഫ്രീ ഫോർ അഡോപ്ഷൻ സർട്ടിഫിക്കറ്റ് നൽകുക, കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ പരിശോധിക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.

"കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് പ്രധാനം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലുള്ളവർക്കും പരിശീലനവും ബോധവത്കരണവും നൽകും. രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരെയും ഇതിലുൾപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിലും എത്തിക്കും. "

അഡ്വ.എൻ.രാജീവ്

സി.ഡബ്യൂ.സി ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.