കോന്നി : ഗവ.മെഡിക്കൽ കോളേജിൽ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ലേബർ റൂം ബ്ലഡ് ബാങ്ക്, എം.ആർ.ഐ, കാത്ത് ലാബ്, ന്യൂറോളജി സേവനങ്ങൾ, ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകൾ, കാർഡിയോളജി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. ഒ.പി, ഐ.പി, അത്യാഹിത വിഭാഗം ആരംഭിച്ചു. അക്കാദമിക് ബ്ലോക്ക് പൂർത്തീകരിച്ചു. നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ജീവനക്കാരെ നിയമിച്ചു. കിഫ്ബിയിൽ നിന്ന് 351.72 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ 264.50 കോടി രൂപ നിർമ്മാണ പ്രവർത്തികൾക്കും 87.22 കോടി രൂപ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾ വാങ്ങുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
24 മണിക്കൂർ അത്യാഹിത വിഭാഗം, ഫാർമസി, ലാബ് സേവനങ്ങൾ, എക്‌സ്‌റേ വിഭാഗം, കൊവിഡ് അഡ്മിഷൻ, ട്രയാജ്, കുഹാസ് അഫിലിയേഷൻ, അൾട്രാസൗണ്ട്, മൈനർ ഓപ്പറേഷൻ തീയറ്റർ എന്നിവ സജ്ജമാക്കി പ്രവർത്തനമാരംഭിച്ചു. എല്ലാ ക്ലിനിക്കൽ ഒ.പികളും കഴിഞ്ഞ ജനുവരി 22ന് ആരംഭിച്ചു. ഇതോടൊപ്പം പാരിസ്ഥിതിക അനുമതിയും നേടിയെടുത്തു. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓക്‌സിജൻ പ്ലാന്റ്, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. എൽ.എം.ഒ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 6.75 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ മാർച്ച് മാസത്തിൽ നൽകി. ഇതിലൂടെ ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാനാണ് കോന്നി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നത്. കിഫ്ബി വഴി അനുവദിച്ച 19.5 കോടി രൂപ അക്കാദമിക് ബ്ലോക്ക്, 2 മോഡ്യുലാർ തീയറ്റർ, ബ്ലഡ് ബാങ്ക്, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗം എന്നിവ സജ്ജമാക്കാനാണ് അനുവദിച്ചത്. സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഹോസ്റ്റലുകൾ, ഡീൻ വില്ല, ലോൺട്രി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |