പത്തനംതിട്ട : ജില്ലയിൽ ജനറൽ ആശുപത്രിയൊഴികെയുള്ള ആശുപത്രികളിൽ നായയുടെ കടിയേറ്റ് ചികിത്സതേടി എത്തുന്നവർക്കുള്ള പ്രതിരോധ വാക്സിനുകൾ തികയുന്നില്ല. താലൂക്ക് ആശുപത്രികളിലെത്തുന്നവരെ ജനറൽ ആശുപത്രിയിലേക്ക് അയയ്ക്കുകയാണിപ്പോൾ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിനു ക്ഷാമമില്ലെങ്കിലും ഐ.ഡി.ആർ.ബിയും എറിഗ് വാക്സിനും ഉപയോഗിക്കാൻ കഴിയാത്തവർക്ക് പുറത്ത് നിന്ന് മറ്റ് മരുന്നുകൾ വാങ്ങിവരാൻ നിർദേശിക്കാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഇങ്ങനെ വരുമ്പോൾ സിറിഞ്ചും സൂചിയും അടക്കം പുറത്ത് നിന്ന് വാങ്ങേണ്ടിവരും. നായയുടെയോ പൂച്ചകളുടെയോ കടിയേറ്റ് എത്തുന്നവർക്ക് ത്വക്കിനിടയിൽ നൽകുന്ന ഐഡിആർവി വാക്‌സിൻ, മാരക മുറിവിനുള്ളിൽ നൽകുന്ന സിറം തുടങ്ങിയ പ്രതിരോധ മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആവശ്യമാണ്. ജില്ലയിലെ മിക്ക താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ല. ഗുരുതര നായ ആക്രമണം ഏൽക്കുന്നവർ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
മരുന്നുകൾ എത്തിക്കുന്നതിൽ കാലതാമസം
ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്ക് ചികിത്സാ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് നൽകുന്നത്. മെഡിക്കൽ സർവീസ് കോർപറേഷൻ മരുന്നും ഉപകരണങ്ങളും എത്തിക്കുന്നതിൽ വരുത്തിയ കാലതാമസമാണ് ക്ഷാമത്തിനു കാരണമായതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |