പത്തനംതിട്ട : കാത്തിരിപ്പിലാണ് പത്തനംതിട്ടയുടെ കായികലോകം. ജില്ലാ സ്റ്റേഡിയം നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമ്പോൾ വരും തലമുറയ്ക്കെങ്കിലും കായിക മേഖലയിൽ മലയോരത്തിന്റെ നാമം എഴുതി ചേർക്കാമെന്ന വിശ്വാസം ആ കാത്തിരിപ്പിന് പിന്നിലുണ്ട്. വിവിധ ഘട്ടങ്ങളിലായി സ്റ്റേഡിയം വികസനത്തിനായി നിരവധി പദ്ധതികൾ ഒരുക്കിയെങ്കിലും ഒന്നും നടപ്പായിട്ടില്ല.
കായിക വകുപ്പിന്റെ സ്‌പോർട്‌സ് എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട സ്റ്റേഡിയത്തിന്റെ നിർമ്മാണ ടെൻഡർ ആരംഭിക്കുമെന്ന് എം.എൽ.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2018ൽ അംഗീകാരമായ പദ്ധതി നാല് വർഷം പിന്നിട്ടതിനാൽ എസ്റ്റിമേറ്റ് പുതുക്കേണ്ടതുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോർഡിന് ധാരണപത്രം സമർപ്പിച്ചിട്ട് ഒരുവർഷമായി. കഴിഞ്ഞവർഷം ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗം ധാരണപത്രം ഒപ്പിട്ട് അന്ന് എം.എൽ.എയ്ക്ക് നൽകിയിരുന്നു. ജില്ലാ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത നഗരസഭയ്ക്കാണെങ്കിലും വരുമാനം നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും പങ്കാളികളായ ജോയിന്റ് അക്കൗണ്ടിലേക്കാണ് എത്തുക. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റു ചെലവുകൾക്കും ഇതുപയോഗിക്കാം. നഗരസഭ ചെയർമാൻ അദ്ധ്യക്ഷനായ സമിതിക്കാണ് നടത്തിപ്പ് ചുമതല.
നവീകരിക്കുമ്പോൾ...
ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഹോക്കി മൈതാനം, പവലിയൻ, നീന്തൽക്കുളം, ക്രിക്കറ്റ് പിച്ച്, ഗ്യാലറി, ഹോസ്റ്റൽ ഇവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും.
ആകെ ചെലവ് : 46 കോടി
വെള്ളക്കെട്ടാകുന്ന സ്റ്റേഡിയം
മഴയും വെള്ളപ്പൊക്കവും ബാധിക്കുന്ന സ്ഥലമാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം. വിവിധ പരിപാടികൾക്കായി കുഴിച്ചും മാന്തിയും ചെളിമൂടിയ സ്റ്റേഡിയത്തിൽ ചെറിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോൾ കായിക താരങ്ങൾ ഉപയോഗിക്കുന്നത്.
ക്രിക്കറ്റ്, ഫുട്ബാൾ അടക്കമുള്ള പരിശീലനങ്ങൾ നടക്കുന്ന സ്റ്റേഡിയമാണിത്. വൈകിട്ട് നടക്കാനെത്തുന്നവരും നിരവധിയുണ്ട്. കിഫ്ബിയിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണം സെപ്തംബറിൽ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
വെളിച്ചമില്ല
നഗരസഭാ സ്റ്റേഡിയത്തിൽ രാത്രി വെളിച്ചമില്ലാത്തതാണ് ഇവിടെ നടക്കാനെത്തുന്നവരെ വലയ്ക്കുന്നത്. രാത്രി ഏറെ വൈകിയും പരിശീലനത്തിനെത്തുന്ന കായിക താരങ്ങൾക്ക് വെളിച്ചമില്ലാത്തതിനാൽ മടങ്ങി പോകേണ്ട ഗതികേടാണ്. ഇഴ ജന്തുക്കളുടെയും നായകളുടേയും ശല്യമുണ്ട്. ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി. ടോർച്ച്, മൊബൈൽ എന്നിവയുടെ വെളിച്ചം ഉപയോഗിച്ചാണ് പലരും നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |