അടൂർ : പന്നികൾ വിള നശിപ്പിച്ചതിനാൽ കഷ്ടത്തിലായ കർഷകർക്ക് തിരിച്ചടിയായി വാവലുകളുടെ ശല്യവും. ഓണക്കാലം ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴകൾ കുലച്ച് പടല വിരിയും മുമ്പേ വാവലുകൾ നശിപ്പിക്കുകയാണ്. വാഴക്കുലകളിലെ തേൻ കുടിക്കാനായി കൂട്ടത്തോടെ എത്തുന്ന വാവലുകൾ വിരിഞ്ഞുവരുന്ന കുലയിൽ ഞാന്നുകിടക്കുന്നതിനാൽ കുല ഒടിഞ്ഞു പോകുകയാണ്. രാത്രിയിലാണ് ഇവ കൂട്ടത്തോടെ എത്തുന്നത്. വിരിഞ്ഞ് വളർച്ചയെത്തിയാൽ ആറ് പടലയിലധികം വലുപ്പം വരുന്ന കുലകളുടെ കൂമ്പുകളാണ് കൂട്ടത്തോടെ വാവലുകൾ നശിപ്പിക്കുന്നത്. ആയിരക്കണക്കിന് രൂപ മുടക്കി പരിപാലിച്ച ഏത്തവാഴയുടെ വിളവെടുക്കുന്ന സമയത്ത് ഉണ്ടായിരിക്കുന്ന ശല്യം കർഷകർക്ക് വലിയ നഷ്ടമൊരുക്കും. ഓണക്കാല വിപണി ലക്ഷ്യമിട്ടാണ് മിക്കവരും കൃഷി ചെയ്തിരിക്കുന്നത്. ബാങ്ക് ലോണെടുത്തും കൃഷി ചെയ്ത കർഷകരുമുണ്ട്. മുമ്പ് നിരവധി വാഴകൾ പന്നി നശിപ്പിച്ചിരുന്നു. ഇതിൽ നിന്ന് രക്ഷപെടാൻ വേലികെട്ടിയും രാത്രി കാവലിരുന്നും പരിപാലിച്ചെടുത്ത വാഴകളാണ് വാവലുകൾ നശിപ്പിക്കുന്നത്. വാവലുകളുടെ ശല്യത്തിനു എന്തുപ്രതിരോധം തീർക്കണമെന്ന് കർഷകർക്ക് ഒരു നിശ്ചയവുമില്ല. കുലയ്ക്ക് ചുറ്റും മുള്ളു വരിഞ്ഞുവച്ച് ഇവയുടെ ശല്യം ഒഴിവാക്കാൻ നടത്തിയ ശ്രമവും വേണ്ടത്ര ഫലം കണ്ടില്ല. നിരവധി കർഷകരാണ് വയലുകളിലും കരയിലുമായി ഏത്തവാഴ കൃഷി ചെയ്തിരിക്കുന്നത്. ഏറത്ത്, കടമ്പനാട് പള്ളിക്കൽ,വില്ലേജുകളിലാണ് വാഴ കർഷകർ ഏറെ ദുരിതത്തിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |