തിരുവല്ല : ലഹരിവസ്തുക്കൾക്ക് അടിമപ്പെടാതെ സമൂഹത്തിന് നന്മയുള്ളവരായി വളരാൻ യുവതലമുറയ്ക്ക് കഴിയണമെന്ന് തിരുവല്ലാ നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് പറഞ്ഞു. കേരളകൗമുദിയുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ' ബോധപൗർണമി 2022 ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുടുംബത്തെയും നാടിനെയും നാശത്തിലേക്ക് നയിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കാനും ഇതിലേക്ക് നയിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാൻ സാധിക്കണമെന്നും അവർ പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് അഭിലാഷ് ബി.എൽ ആമുഖപ്രസംഗം നടത്തി. എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്‌പെക്ടർ ജി.പ്രസന്നൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ളാസെടുത്തു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ലത.എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലളിതാമണിയമ്മ നന്ദിയും പറഞ്ഞു. എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, എസ്.പി.സി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
പുതുതലമുറയ്ക്ക് പലതരം ലഹരികൾ
തിരുവല്ല : മദ്യവും മയക്കുമരുന്നും കൂടാതെ മൊബൈൽഫോണും ബൈക്ക് സ്റ്റണ്ടിംഗും ഉൾപ്പെടെ പലവിധ ലഹരികളാണ് പുതിയ കാലഘട്ടത്തിലുള്ള യുവാക്കൾ അഭിമുഖീകരിക്കുന്നതെന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ളാസെടുത്ത എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്‌പെക്ടർ ജി.പ്രസന്നൻ പറഞ്ഞു. താൽക്കാലിക സന്തോഷത്തിനുള്ള കുറുക്കുവഴിയാണ് ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത്. സുഹൃത്തുക്കളുടെ സ്വാധീനമാണ് മിക്കവരെയും ലഹരിക്ക് അടിമകളാക്കുന്നത്. പ്രായത്തിന്റേതായ മാനസിക സംഘർഷങ്ങൾക്ക് ആശ്വാസമേകാൻ ലഹരികളെ ആശ്രയിക്കുന്നവരും ഏറെയാണ്. അപകടകരമായ ബൈക്ക് സ്റ്റണ്ടിംഗ്, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവയെല്ലാം യുവാക്കളുടെ മാനസികവും ശാരീരികവുമായ കഴിവുകളെ നശിപ്പിക്കുന്നു.തലച്ചോറിന്റെ പ്രവർത്തനത്തെ ഗുണപരമായ ചിന്തകളിലേക്ക് നയിക്കാനും അച്ചടക്കം നിലനിറുത്താനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |