പത്തനംതിട്ട : കർഷകദിനമായ ചിങ്ങം ഒന്നിന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 400 പുതിയ ഇടങ്ങളിൽ കൃഷിയിറക്കും. വിത്തിറക്കൽ മുതൽ വിളവെടുപ്പ് വരെ കർഷകർക്കൊപ്പം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളാകും. കൃഷിമന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം പുതിയ കേന്ദ്രങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പദ്ധതിക്ക് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തരിശായി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നത്. കുടുംബാംഗങ്ങളെയും കൃഷിയുടെ ഭാഗമാക്കും. കർഷകർ മുഖേനയും കൃഷിഭവനുകൾ വഴിയുമാണ് വിത്തുകൾ എത്തിക്കുന്നത്.
കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കും
ജില്ലയിൽ 57 കൃഷിഭവനുകളുണ്ട്. ഒരു കൃഷിഭവന് കീഴിൽ ആറ് സ്ഥലത്ത് കൃഷി തുടങ്ങാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഒാരോ സ്ഥലങ്ങളും കൃഷിക്കൂട്ടങ്ങൾ രൂപവത്കരിക്കുകയാണ് ലക്ഷ്യം. കൃഷിഭവന് കീഴിൽ പരമാവധി ആളുകളെ കൃഷിയിലേക്ക് ആകർഷിക്കും. കൃഷിക്കാരുമായി ഉദ്യോഗസ്ഥർ സംവദിക്കും. പ്രദേശത്തെ മികച്ച കർഷകരെ ആദരിക്കും.
പദ്ധതിയുടെ ഭാഗമാകുന്ന കർഷകർക്കെല്ലാം കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും. സാങ്കേതിക സഹായങ്ങൾക്ക് കൃഷിഭവനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സമിതികളുണ്ടാക്കും. കൃഷിയുടെ മേൽനോട്ടത്തിനും സമിതികളുണ്ട്. തദ്ദേശ സ്ഥാപന മേധാവിയാണ് സമിതിയുടെ ചെയർമാൻ.
പഞ്ചായത്തുകളിലും നഗരസഭകളിലും
വിപണന കേന്ദ്രങ്ങൾ
പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും വിപണന കേന്ദ്രങ്ങൾ തുറക്കും. പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനും വിപണന കേന്ദ്രങ്ങൾ ഉപകാരപ്പെടും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും കാർഷികോൽപ്പന്നങ്ങളുടെ വിനിമയം നടക്കും.
ഒരു കൃഷിഭവന് കീഴിൽ കുറഞ്ഞത് ആറിടത്ത് കൃഷി ചെയ്യും. പച്ചക്കറിയും തെങ്ങും വാഴയും നെല്ലും നടാം. ഒരു സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. തദ്ദേശ സ്ഥാപനങ്ങൾ, ജലസേചനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ഒരുക്കങ്ങൾ നടക്കുന്നു. മാനദണ്ഡം പാലിക്കുന്നവർക്ക് വിള ഇൻഷുറൻസ് ലഭിക്കും.
ലൂയിസ് മാത്യു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |