റാന്നി : നിയോജക മണ്ഡലത്തിൽ യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനമായി. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ വിളിച്ചുചേർത്ത മോട്ടോർ വാഹന വകുപ്പിന്റെയും കെ.എസ്.ആർ.ടി. സി അധികൃതരുടെയും സ്വകാര്യ ബസ് ഉടമകളുടെയും യോഗത്തിലാണ് തീരുമാനം. യാത്രാ ക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് റൂട്ടുകൾ പുനർനിർണയിക്കുന്നതിന് കെ.എസ്.ആർ.ടി.സി മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുടമകൾ എന്നിവർ പ്രത്യേകം യോഗം ചേരും. കൊവിഡ് കാലഘട്ടത്തിനുശേഷം ഉൾനാടൻ പ്രദേശങ്ങളുടെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നിറുത്തിയത് ഈ പ്രദേശങ്ങളിൽ യാത്രാ ക്ലേശത്തിന് ഇടയാക്കി.
നിറുത്തിവച്ച സർവീസുകൾ ആരംഭിയ്ക്കും
അടച്ചിടലിന് ശേഷം നൂറുകണക്കിന് ബസുകൾ സർവീസിന് ഇറക്കാത്തത് കാരണം പ്രധാന കേന്ദ്രങ്ങളിലേക്ക് പോലും ബസ് സർവീസുകൾ ഇപ്പോൾ കുറവാണ്. ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും ഇത് വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിറുത്തിവച്ച സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുവാനും നേരത്തെ ഉണ്ടായിരുന്ന സ്വകാര്യ ബസുകളും സർവീസ് നടത്താനും കെ.എസ്.ആർ.ടി. സി അധികൃതരോട് ആവശ്യപ്പെട്ടു.
സ്വാകാര്യ ബസുടമകളുടെ പ്രശ്നം പരിഹരിക്കും
സ്വകാര്യ ബസുടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കാമെന്ന് എം.എൽ.എ യോഗത്തിൽ ഉറപ്പ് നൽകി. ഓണക്കാലത്തിന് മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും സർവീസുകൾ ആരംഭിച്ച് യാത്രാക്ലേശം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |