കോന്നി : അരയാലിന് ഇത്രയധികം സംരക്ഷണവും ആരാധനയും നൽകുന്ന നാട് കാണണമെങ്കിൽ കലഞ്ഞൂരിൽ പോകണം. ആലിൻച്ചുവട്ടിൽ മണ്ഡപം കെട്ടി നടരാജ വിഗ്രഹം പ്രതിഷ്ഠിച്ചാണ് ഇവിടെ ആരാധന. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയരികിൽ മഹാദേവർ ക്ഷേത്രത്തിന്റെ മുൻഭാഗത്തായാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആൽമരമുത്തശ്ശിയുള്ളത്. മഹാദേവർ ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾക്കു മുൻപ് നട്ടുപിടിപ്പിച്ച ആൽമരം നശിച്ചുപോയതായും അതിനുശേഷം നട്ടുപിടിപ്പിച്ചതാണ് ഈ ആൽമരമെന്നും നാട്ടുകാർ പറയുന്നു. മുൻപ് ശിഖരം ഒടിഞ്ഞുവീണതൊഴിച്ചാൽ കാര്യമായ നാശമൊന്നും ആൽമരത്തിന് സംഭവിച്ചിട്ടില്ല. നാട്ടിലെ വികസന കാഴ്ചപ്പാടുകളും ചർച്ചകളും ഉയർന്നുവരുന്നത് ഇൗ മരച്ചുവട്ടിലെ കൂട്ടായ്മയിൽ നിന്നാണ്. ശബരിമല തീർത്ഥാടകരുടെ വിശ്രമകേന്ദ്രം കൂടിയാണ് ആൽത്തറ. മണ്ഡലകാലത്ത് നാൽപത്തിയൊന്ന് ദിവസത്തെ ചിറപ്പ് മഹോത്സവവും ഇവിടെ നടക്കുന്നു. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് കലഞ്ഞൂരിൽ എത്തുന്നവർക്ക് തണലിടമായിരുന്നു അരയാൽ പരിസരം. ആലിന് തറകെട്ടി ചുറ്റും മേൽക്കൂരയുൾപ്പെടെയുള്ള മണ്ഡപമായാണ് ഇവിടെ ആൽത്തറ പണിതിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |